ഇന്ത്യ 296-ന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് 173 റണ്‍സ് ലീഡ്

ഇന്ത്യ 296-ന് പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് 173 റണ്‍സ് ലീഡ്

ആറിന് 152 എന്ന നിലയില്‍ വന്‍ തകര്‍ച്ചയും ഫോളോ ഓണ്‍ ഭീഷണിയും നേരിട്ട ഇന്ത്യക്ക് ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അജിന്‍ക്യ രഹാനെ-ഷാര്‍ദ്ദൂല്‍ താക്കൂര്‍ സഖ്യമാണ് തുണയായത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 172 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 469 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നാം ദിനമായ ഇന്ന് 296 റണ്‍സിന് പുറത്തായി. ഇതോടെ രണ്ടു ദിനവും ഒന്നര സെഷനും ശേഷിക്കെ മത്സരത്തില്‍ പിടിമുറുക്കാന്‍ ഓസീസിനായി.

ആറിന് 152 എന്ന നിലയില്‍ വന്‍ തകര്‍ച്ചയും ഫോളോ ഓണ്‍ ഭീഷണിയും നേരിട്ട ഇന്ത്യക്ക് ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അജിന്‍ക്യ രഹാനെ-ഷാര്‍ദ്ദൂല്‍ താക്കൂര്‍ സഖ്യമാണ് തുണയായത്. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 109 റണ്‍സാണ് ഇന്ത്യയെ ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്നു കരകയറ്റിയത്.

129 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 89 റണ്‍സ് നേടിയ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 109 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 51 റണ്‍സാണ് ഷാര്‍ദ്ദൂല്‍ നേടിയത്. ഇരുവര്‍ക്കും പുറമേ 51 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം.

ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നായകന്‍ രോഹിത് ശര്‍മ(15), ശുഭ്മാന്‍ ഗില്‍(13), ചേതേശ്വര്‍ പൂജാര(14), മുന്‍ നായകന്‍ വിരാട് കോഹ്ലി(14), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്(5) എന്നിവര്‍ നിരാശപ്പെടുത്തി.

ഓസീസിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ നായകന്‍ പാറ്റ് കമ്മിന്‍സാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും ഒരു വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലിയോണും കമ്മിന്‍സിന് മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in