ടി20 പരമ്പര ഇന്ത്യയ്ക്ക്; ബാല്‍ബിര്‍ണേ പൊരുതിയിട്ടും അയർലൻഡിനെ രക്ഷിക്കാനായില്ല

ടി20 പരമ്പര ഇന്ത്യയ്ക്ക്; ബാല്‍ബിര്‍ണേ പൊരുതിയിട്ടും അയർലൻഡിനെ രക്ഷിക്കാനായില്ല

റിതുരാജ് ഗെയ്ക്വാദിന് അർദ്ധസെഞ്ചുറി, സഞ്ജുവും തിളങ്ങി

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം ടി20യില്‍ 33 റണ്‍സിന്റെ ആധികാരിക ജയത്തോടെയാണ് ഇന്ത്യ പരമ്പര നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 185/5 എന്ന സ്‌കോര്‍ വിജയലക്ഷ്യമാണ് അയര്‍ലന്‍ഡിന് മുന്നില്‍ വച്ചത്. റിതുരാജ് ഗെയ്ക്‌വാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിങ് (38) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രമേ നേടാനായുള്ളു. 72 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ മാത്രമാണ് അയര്‍ലന്‍ഡിനായി പൊരുതിയത്.

ടി20 പരമ്പര ഇന്ത്യയ്ക്ക്; ബാല്‍ബിര്‍ണേ പൊരുതിയിട്ടും അയർലൻഡിനെ രക്ഷിക്കാനായില്ല
സഞ്ജു നിരാശപ്പെടുത്തിയില്ല; അയർലൻഡിനെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നല്ല തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും (18) തിലക് വര്‍മയും (1) പുറത്തായിരുന്നു. നാലാമതായി ക്രീസിലെത്തിയ സഞ്ജു സാംസണും ഓപ്പണര്‍ റിതുരാജും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്സും സഞ്ജു അടിച്ചെടുത്തു. എന്നാല്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ റിതുരാജും കൂടാരം കയറി. അവസാന ഓവറുകളില്‍ അരങ്ങേറ്റക്കാരനായ റിങ്കു സിങ്ങും ശിവം ദുബെയുമാണ് (22*) തകര്‍ത്തടിച്ചാണ് ഇന്ത്യന്‍ സ്‌കോര്‍ 180ന് മുകളില്‍ എത്തിച്ചത്. റിങ്കുവിനെ മാര്‍ക് അഡെയര്‍ ആണ് പുറത്താക്കിയത്. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് യങ്, അഡയര്‍, ബെഞ്ചമിന്‍ വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ബാല്‍ബിര്‍ണേ പുറത്തായതോടെ അയര്‍ലന്‍ഡിന്റെ പതനം ഉറപ്പായി

അയര്‍ലന്‍ഡും ബാറ്റിങ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 63 എന്ന നിലയിലായിരുന്നു അവര്‍. പോള്‍ സ്റ്റെര്‍ലിംഗ് (0), ലോര്‍കന്‍ ടക്കര്‍ (0) എന്നിവരെ ഒരോവറില്‍ പ്രസിദ്ധ് കൃഷ്ണ പുരത്താക്കി. ഹാരി ടെക്റ്റര്‍ (7), ക്വേര്‍ടിസ് കാംഫെര്‍ (18) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോള്‍ ബാല്‍ബിര്‍ണേ പൊരുതുകയായിരുന്നു. എന്നാല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ താരം പുറത്തായതോടെ അയര്‍ലന്‍ഡിന്റെ പതനം ഉറപ്പായി. ജോര്‍ജ് ഡോക്ക്റെല്‍ (13), ബാരി മക്കാര്‍ത്തി (2) എന്നിവരും നിരാശപ്പെടുത്തിയതോടെ തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു. മാര്‍ക്ക് അഡെയര്‍, കെയ്ഗ് യങ് പുറത്താകാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

logo
The Fourth
www.thefourthnews.in