347 റണ്‍സിന്റെ 'ചരിത്രം'; അഭിമാനത്തോടെ ഇന്ത്യന്‍ വനിതകള്‍

347 റണ്‍സിന്റെ 'ചരിത്രം'; അഭിമാനത്തോടെ ഇന്ത്യന്‍ വനിതകള്‍

ഇന്ത്യ ഉയര്‍ത്തിയ 479 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സിലും പച്ചതൊടാനായില്ല. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് അവര്‍ വെറും 131 റണ്‍സിന് കൂടാരം കയറി

വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം നേടിയ ടീം ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി. ഇന്ന് മുംബൈ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 131 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രജയം നേടിയത്. സ്‌കോര്‍ ഇന്ത്യ 428, ആറിന് 186(ഡിക്ല), ഇംഗ്ലണ്ട് 136, 131.

ഇന്ത്യ ഉയര്‍ത്തിയ 479 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സിലും പച്ചതൊടാനായില്ല. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് അവര്‍ വെറും 131 റണ്‍സിന് കൂടാരം കയറി. നാലു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയും മൂന്നു വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രകാറുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രാജേശ്വരി ഗെയ്ക്ക്‌വാദ് രണ്ടും രേണുക സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.

21 റണ്‍സ് നേടിയ നായിക ഹീഥര്‍ നൈറ്റും 20 റണ്‍്‌സ നേടി പുറത്താകാതെ നിന്ന ചാര്‍ളി ഡീനുമാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 428 റണ്‍സ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 136-ല്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ചത്.

logo
The Fourth
www.thefourthnews.in