ഷഹീനും സ്റ്റാര്‍ക്കും മാത്രമല്ല; ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ഈ ഇടംകൈയ്യന്മാരും

ഷഹീനും സ്റ്റാര്‍ക്കും മാത്രമല്ല; ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ഈ ഇടംകൈയ്യന്മാരും

മികച്ച ഇടങ്കയ്യന്മാരെക്കൊണ്ട് സമ്പന്നമായ ഈ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിനെതിരെ അവരെ അഴിച്ചുവിടാനാകും എതിരാളികള്‍ ശ്രമിക്കുക.

2017 ഐസിസി ചാമ്പ്യന്‍സ്‌ ട്രോഫി ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അങ്ങനെ വളരെ വേഗം മറക്കാനിടയില്ല. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത് 338 റണ്‍സെന്ന വലിയ വിജയലക്ഷ്യമാണ്. വിജയം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് അന്ന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇടംകൈയ്യന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിയുന്ന കാഴ്ചയാക്കാണ് ഓവല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. അന്ന് വെറും 158 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

ഷഹീനും സ്റ്റാര്‍ക്കും മാത്രമല്ല; ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ഈ ഇടംകൈയ്യന്മാരും
CWC2023 Team Focus | പോരാടി നേടിയ യോഗ്യതയുടെ കരുത്തുമായി ഓറഞ്ച്പട

ഇന്ത്യന്‍ ടീമിന്റെ പ്രധാനകരുത്ത് മികച്ച ബാറ്റിങ് നിര തന്നെയാണ്. ഏത് വമ്പന്മാരെയും നേരിടാനുള്ള വെടിമരുന്ന് അവരുടെ ബാറ്റില്‍ നിറച്ചിട്ടുണ്ടാകും, എന്നാല്‍ പലപ്പോഴും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നത് ഇടംകൈയ്യന്‍ ബൗളേഴ്‌സാണ്. മുഹമ്മദ് ആമിറിന്റെ പാത പിന്തുടര്‍ന്ന് മറ്റു ടീമുകളും ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഇടംകൈയ്യന്മാരെ ആയുധമാക്കിത്തുടങ്ങി. ഇത്രയും കാലമായിട്ടും നിര്‍ണായക അവസരങ്ങളില്‍ അതിനെ മറികടക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വലിയ പ്രതിസന്ധിയാണ്. മികച്ച ഇടംകൈയ്യന്മാരെക്കൊണ്ട് സമ്പന്നമായ ഈ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിനെതിരെ അവരെ അഴിച്ചുവിടാനാകും എതിരാളികള്‍ ശ്രമിക്കുക.

മിച്ചല്‍ സ്റ്റാര്‍ക്, ഷാഹീന്‍ അഫ്രീദി, ട്രെന്റ് ബോള്‍ട്ട് എന്നിവരെ കൂടാതെ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കിരീടത്തിലേക്കുള്ള യാത്രയ്ക്ക് തടസമാകുന്നവരാണ്. ഇവരെ കൂടാതെ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ കച്ചകെട്ടുന്ന മറ്റുചില ഇടങ്കയ്യന്മാരുകൂടെയുണ്ട്.

റീസ് ടോപ്ലി- ഇംഗ്ലണ്ട്
റീസ് ടോപ്ലി- ഇംഗ്ലണ്ട്

റീസ് ടോപ്ലി- ഇംഗ്ലണ്ട്

ഏകദിന കരിയര്‍: മത്സരങ്ങള്‍ 26/ വിക്കറ്റുകള്‍ 38 / എക്കോണമി 5.21

ഇന്ത്യയ്‌ക്കെതിരെ 16.42 ശരാശരിയില്‍ 12 വിക്കറ്റ് വീഴ്ത്തിയ മികച്ച റെക്കോഡുണ്ട് ടോപ്ലിക്ക്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരേ 247 റണ്‍സ് പ്രതരോധിക്കാനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി പടനയിച്ചത് ടോപ്ലിയാണ്. ആറു വിക്കറ്റുകളാണ് ടോപ്ലി അന്ന് നേടിയത്. അതിവേഗത്തില്‍ പന്തെറിയാനും സ്വിങ് ചെയ്യിക്കാനും ടോപ്ലിക്ക് കഴിക്കും. കൂടാതെ ഹാര്‍ഡ് ലെങ്ത് എറിഞ്ഞ് ബാറ്റര്‍മാരെ കുഴപ്പിക്കാനും ടോപ്ലിക്ക് കഴിവുണ്ട്.

എങ്കിലും ഇന്ത്യയ്ക്ക് അനുഗ്രഹമാകുന്നത് ഇംഗ്ലണ്ടിനെ നേരിടുന്ന ലക്‌നൗവിലെ മൈതാനമാണ്. ഇത് അധികം സ്വിങ് ചെയ്യാത്ത പിച്ചാണ്. പക്ഷേ വേഗത കുറഞ്ഞ പന്തെറിയുന്നവരെ പിച്ച് സഹായിക്കും. പിച്ച് സ്വിങ് ചെയ്യാനും സീം ചെയ്യാനും തുടങ്ങിയാല്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ മികച്ച തിരഞ്ഞെടുപ്പാകും ടോപ്ലി.

ഷോറിഫുള്‍ ഇസ്ലാം
ഷോറിഫുള്‍ ഇസ്ലാം

ഷോറിഫുള്‍ ഇസ്ലാം- ബംഗ്ലാദേശ്

ഏകദിന കരിയര്‍: മത്സരങ്ങള്‍ 21/ വിക്കറ്റ് 33 / ശരാശരി 24.84 / എക്കോണമി 5.37

ഏഷ്യാകപ്പില്‍ പാകിസ്താനെ വെറും 193 ന് ഒതുക്കിയ ബംഗ്ലാദേശ് ബൗളറുടെ ന്യൂബോള്‍ വിരുത് ശ്രദ്ധേമാണ്. ഷോറിഫുളിന് ന്യൂബോള്‍ സ്വിങ് ചെയ്യാന്‍ മാത്രമല്ല ഏകദേശം 135 KPH വേഗതയില്‍ എറിയാനും സാധിക്കും. പൂനെയിലാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. അവിടുത്തെ പിച്ച് സീമര്‍മാര്‍ക്ക് അനുകൂലമാണ്. ഇന്ത്യയ്ക്കതിരെ ഷോറിഫുള്‍ ഇതുവരെ പന്തെറിഞ്ഞിട്ടില്ല. ആദ്യമായി നേരിടുന്ന ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യയ്ക്ക് മോശം റെക്കോഡാണ് ഉള്ളത്. ഇതെല്ലാം കണക്കിലെടുത്താല്‍ അദ്ദേഹം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ പരീക്ഷണമൊരുക്കും.

സാം കറന്‍
സാം കറന്‍

സാം കറന്‍- ഇംഗ്ലണ്ട്

ഏകദിന കരിയര്‍: മത്സരങ്ങള്‍ 26 / വിക്കറ്റ് 28 / ശരാശരി 36.78 / എക്കോണമി 5.89

സ്ലോ ബൗളിങ്ങിലും യോര്‍ക്കറിലും ബൗണ്‍സറിലുമുള്ള കറന്റെ വൈദഗ്ധ്യം ഐപിഎല്ലില്‍ കണ്ടതാണ്. ഇന്ത്യയ്‌ക്കെതിരെ മികച്ച വിക്കറ്റ് വേട്ടയുടെ ചരിത്രമില്ലെങ്കിലും ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചലനങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട് താരം. 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ കറന്റെ പ്രകടനത്തില്‍ ഇന്ത്യ ജാഗ്രത പാലിക്കണം.

മാര്‍ക്കോ ജാന്‍സന്‍
മാര്‍ക്കോ ജാന്‍സന്‍

മാര്‍ക്കോ യാന്‍സെന്‍ -ദക്ഷിണാഫ്രിക്ക

ഏകദിന കരിയര്‍: മത്സരങ്ങള്‍ 14 / വിക്കറ്റ് 18 / ശരാശരി 38.22 / എക്കോണമി 6.23

ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് ഈ ഫാസ്റ്റ് ബൗളര്‍. താന്‍ കളിക്കുന്ന പിച്ച് പരിഗണിക്കാതെ ബൗണ്‍സര്‍ എറിയാനും ന്യൂബോള്‍ കൈകാര്യം ചെയ്യാനും സാധിക്കും. എങ്കിലും ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിലും യാന്‍സെന്‍ ഇതുവരെ വിക്കറ്റ് വീഴ്ത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. ഈഡന്‍ഗാര്‍ഡന്‍സില്‍ വച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ന്യൂ ബോള്‍ ഈ പിച്ചില്‍ നന്നായി സ്വിങ് ചെയ്യും അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

logo
The Fourth
www.thefourthnews.in