IPL 2024| ജസ്റ്റ് മിസ്! പഞ്ചാബിനെ ത്രില്ലർ പോരില്‍ മറികടന്ന് ഹൈദരാബാദ്; ജയം രണ്ട് റണ്‍സിന്

IPL 2024| ജസ്റ്റ് മിസ്! പഞ്ചാബിനെ ത്രില്ലർ പോരില്‍ മറികടന്ന് ഹൈദരാബാദ്; ജയം രണ്ട് റണ്‍സിന്

സീസണിലെ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്, പഞ്ചാബിന്റെ മൂന്നാം തോല്‍വിയും

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ പോരാട്ടം 180-6 എന്ന നിലയില്‍ അവസാനിച്ചു. ശശാങ്ക് സിങ് (25 പന്തില്‍ 46), അഷുതോഷ് ശർമ (15 പന്തില്‍ 33) എന്നിവരുടെ പോരാട്ടം വിഫലമായി. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് നേടി. സീസണിലെ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്, പഞ്ചാബിന്റെ മൂന്നാം തോല്‍വിയും.

ഹൈദരാബാദിന്റേതിനേക്കാള്‍ ദയനീയമായിരുന്നു പഞ്ചാബിന്റെ തുടക്കം. പാറ്റ് കമ്മിന്‍സ് - ഭുവനേശ്വർ കുമാർ ദ്വയം പഞ്ചാബ് മുന്‍നിരയെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. സ്കോർ 20 പിന്നിടുന്നതിന് മുന്‍പ് നായകന്‍ ശിഖർ ധവാന്‍ (14), ജോണി ബെയർസ്റ്റൊ (0), പ്രഭ്‌സിമ്രന്‍ സിങ് (4) എന്നിവർ ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നീട് വന്നവർക്ക് സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ പോയത് വിജയലക്ഷ്യത്തിലേക്കുള്ള യാത്ര കഠിനമാക്കി.

പഞ്ചാബ് കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനൊരുങ്ങിയപ്പോഴെല്ലാം വിക്കറ്റ് വീഴ്ത്താന്‍ ഹൈദരാബാദിനായി. സാം കറണ്‍ (29), സിക്കന്ദർ റാസ (28), ജിതേഷ് ശർമ (19) എന്നിവരുടെ ഇന്നിങ്സുകള്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കെല്‍പ്പുള്ളതായിരുന്നില്ല.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ശശാങ്കും അഷുതോഷും ചേർന്ന് അവിശ്വസിനീയ പോരാട്ടം കാഴ്ചവെച്ചു. അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് വിജയിക്കാനാവശ്യമായിരുന്നത്. ജയദേവ് ഉനദ്‌കട്ടെറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 27 റണ്‍സ് ഇരുവരും ചേർന്ന് നേടി. 27 പന്തില്‍ 66 റണ്‍സാണ് സഖ്യം നേടിയത്.

IPL 2024| ജസ്റ്റ് മിസ്! പഞ്ചാബിനെ ത്രില്ലർ പോരില്‍ മറികടന്ന് ഹൈദരാബാദ്; ജയം രണ്ട് റണ്‍സിന്
IPL 2024| ചെന്നൈക്ക് റുതുരാജ വിജയം; കൊല്‍ക്കത്തയ്ക്ക് ആദ്യ തോല്‍വി

ഹൈദരാബാദ് 182-9

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് മുന്‍നിര പഞ്ചാബ് ബൗളർമാരുടെ ന്യൂബോള്‍ മികവിന് മുന്നില്‍ കീഴടങ്ങിയിരുന്നു. നാലാം ഓവറില്‍ അപകടകാരിയായ ട്രാവിസ് ഹെഡിനേയും (21), എയ്‌ഡന്‍ മാക്രത്തെയും (0) പുറത്താക്കി അർഷദീപ് സിങ്ങാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. പവർപ്ലെയ്ക്കുള്ളില്‍ തന്നെ അഭിഷേക് ശർമയെ (16) സാം കറണും പവലിയനിലേക്ക് മടക്കി. നാലാമനായി എത്തിയ നിതീഷ് റെഡ്ഡിയൊഴികയുള്ള ഹൈദാരാബാദ് ബാറ്റർമാർക്ക് തിളങ്ങാനൊ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനൊ സാധിച്ചില്ല.

രാഹുല്‍ ത്രിപാതി (11), ഹെന്‍റ്റിച്ച് ക്ലാസന്‍ (9) എന്നിവരും അതിവേഗം മടങ്ങി. 12 പന്തില്‍ 25 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് നിതീഷിനൊപ്പം അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. പാറ്റ് കമ്മിന്‍സ് (3), ഭുവനേശ്വർ കുമാർ (6) എന്നിവരും വിക്കറ്റ് വീഴ്ചയുടെ ഭാഗമായി. 37 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 64 റണ്‍സെടുത്താണ് നിതീഷ് മടങ്ങിയത്. താരത്തിന്റെ ഇന്നിങ്സാണ് ഹൈദരാബാദിനെ 180 കടത്തിയത്.

പഞ്ചാബിനായി നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അർഷദീപ് നാല് വിക്കറ്റെടുത്തു. രണ്ട് വീതം വിക്കറ്റ് നേടിയ സാം കറണ്‍, ഹർഷല്‍ പട്ടേല്‍ എന്നിവരും തിളങ്ങി.

logo
The Fourth
www.thefourthnews.in