കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അര്‍ധസെഞ്ചുറി നേടിയ യശ്വസി ജയ്‌സ്വാളിന്റെ ആഹ്‌ളാദം.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അര്‍ധസെഞ്ചുറി നേടിയ യശ്വസി ജയ്‌സ്വാളിന്റെ ആഹ്‌ളാദം.-അജയ് മധു.

കാര്യവട്ടത്തും വെടിക്കെട്ട് തുടര്‍ന്ന് ടീം ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ്.

വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം നിര്‍ത്തിയ കളി ഇന്ന് കാര്യവട്ടത്ത് തുടര്‍ന്ന ടീം ഇന്ത്യ ആരാധകര്‍ക്ക് സമ്മാനിച്ചത് വെടിക്കെട്ട് ബാറ്റിങ് വിരുന്ന്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചു മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസീസിനെതിരേ ഇന്ത്യ നേടിയത് പടുകൂറ്റന്‍ സ്‌കോര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ്.

മുന്‍നിര ബാറ്റര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യക്ക് തുണയായത്. ബാറ്റിങ് നിരയിലെ ആദ്യ മൂന്നു സ്ഥാനക്കാരും അര്‍ധസെഞ്ചുറി നേടിയപ്പോള്‍ വാലറ്റത്ത് റിങ്കുസിങ്ങിന്റെ വെടിക്കെട്ടും കൂടിച്ചേര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചുകയറുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ 58 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്ക്‌വാദാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. യശ്വസി ജയ്‌സ്വാള്‍(53), ഇഷാന്‍ കിഷന്‍(52) എന്നിവരാണ് മറ്റ് മിന്നും താരങ്ങള്‍.

തകര്‍പ്പന്‍ തുടക്കമായിരുന്നു ഇന്ത്യക്ക് ഓപ്പണര്‍മാരായ ജയ്‌സ്വാളും ഗെയ്ക്ക്‌വാദും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 77 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ജയ്‌സ്വാളായിരുന്നു ആക്രമണകാരി. 25 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 53 റണ്‍സ് നേടിയ ശേഷമാണ് ജയ്‌സ്വാള്‍ പുറത്താകുന്നത്.

ജയ്‌സ്വാള്‍ പുറത്തായശേഷം ക്രീസില്‍ എത്തിയ ഇഷാന്‍ കിഷനും ആക്രമണപാത തന്നെ തിരഞ്ഞെടുത്തതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂടി. 87 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇഷാന്‍-ഗെയ്ക്ക്‌വാദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 32 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 52 റണ്‍സ് നേടി ഇഷാന്‍ പുറത്തായപ്പോള്‍ ഗെയ്ക്ക്‌വാദ് ഒരറ്റത്ത് നങ്കൂരമിട്ടു നില്‍ക്കുകയായിരുന്നു. ടീം സ്‌കോര്‍ 220 കടന്ന ശേഷമാണ് ഋതുരാജ് കീഴടജ്ങിയത്. മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ഋതുരാജിന്റെ 58 റണ്‍സ്.

നായകന്‍ സൂര്യകുമാര്‍ യാദവ് 19 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒഒമ്പത് പന്തില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 31 റണ്‍സ് നേടി പുറത്താകാതെ നിന്ന റിങ്കുസിങ്ങാണ് ഇന്ത്യയെ 235-ല്‍ എത്തിച്ചത്. ഓസീസിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ എല്ലിസാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മാര്‍ക്കസ് സ്‌റ്റോയ്‌നിസിനാണ് ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in