ക്യാപിറ്റല്‍സ് ബാറ്റിങ് മറന്നു; നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

ക്യാപിറ്റല്‍സ് ബാറ്റിങ് മറന്നു; നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിങ് തകര്‍ച്ച. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയെ തകര്‍ത്തത്. രണ്ടു വിക്കറ്റ്‌വീതം വീഴ്ത്തിയ വൈഭവ് അറോറയും ഹര്‍ഷിത് റാണയും മികച്ച പിന്തുണ നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മുന്‍നിര ബാറ്റിങ് തകര്‍ന്നതാണ് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയായത്. 26 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 35 റണ്‍സ് നേടി പുറത്താകാതെ നിന്ന വാലറ്റ താരം കുല്‍ദീപ് യാദവാണ് അവരെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. കുല്‍ദീപിനു പുറമേ 20 പന്തുകളില്‍ നിന്ന് 27 റണ്‍സ് നേടിയ നായകന്‍ ഋഷഭ് പന്താണ് മികച്ച സംഭാവന നല്‍കിയ മറ്റൊരാള്‍.

ഓപ്പണര്‍മാരായ പൃഥ്വി ഷാ(13), ജേക് ഫ്രേസര്‍ മക്ഗ്രൂക്ക്(12), മഛധ്യനിര താരങ്ങളായ അഭിഷേക് പോറല്‍(18), ഷായ് ഹോപ്(6), ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍(15), ട്രിസ്റ്റന്‍ സ്റ്റബസ്() തുടങ്ങിയവര്‍ നിരാശപ്പെടുത്തി. ഇന്ന് ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ഇറങ്ങിയത്. 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ആറാമതാണ് അവര്‍. കൊല്‍ക്കത്തയാകട്ടെ എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി രണ്ടാമതും.

logo
The Fourth
www.thefourthnews.in