മാക്‌സ്‌വെല്‍-വാര്‍ണര്‍ ഷോ; നെതര്‍ലന്‍ഡ്‌സിനെതിരേ റണ്‍മഴ പെയ്യിച്ച് ഓസീസ്

മാക്‌സ്‌വെല്‍-വാര്‍ണര്‍ ഷോ; നെതര്‍ലന്‍ഡ്‌സിനെതിരേ റണ്‍മഴ പെയ്യിച്ച് ഓസീസ്

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ മാക്‌സ്‌വെല്ലിന്റെയും ലോകകപ്പില്‍ ആറ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെയും പ്രകടനമാണ് ഓസീസിന് കരുത്തായത്

റെക്കോഡ് സെഞ്ചുറികള്‍ നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ഡേവിഡ് വാര്‍ണറിന്റെയും മിന്നുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ നെതര്‍ലന്‍ഡ്‌സിനെ റണ്‍മഴയില്‍ മുക്കി ഓസ്‌ട്രേലിയ. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ മാക്‌സ്‌വെല്ലിന്റെയും ലോകകപ്പില്‍ ആറ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെയും പ്രകടനമാണ് ഓസീസിന് കരുത്തായത്. മാക്‌സ്‌വെല്‍ വെറും 44 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതം 106 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 93 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 104 റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.

40 പന്തുകളില്‍ നിന്ന് 100 തികച്ചാണ് മാക്‌സ്‌വെല്‍ ലോകകപ്പിലെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രം 49 പന്തുകളില്‍ നിന്ന് നേടിയ സെഞ്ചുറിയാണ് ഇതോടെ പഴങ്കഥയായത്.

വാര്‍ണറിനും മാക്‌സ്‌വെല്ലിനും പുറമേ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും മധ്യനിര താരം മാര്‍നസ് ലബുഷെയ്‌നുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്മിത്ത് 68 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 71 റണ്‍സ് നേടിയപ്പോള്‍ 47 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 62 റണ്‍സായിരുന്നു ലബുഷെയ്‌ന്റെ സമ്പാദ്യം.

അതേസമയം ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്(9), ജോഷ് ഇന്‍ഗ്ലിസ്(14), കാമറൂണ്‍ ഗ്രീന്‍(8) എന്നിവര്‍ നിരാശപ്പെടുത്തിയതോടെയാണ് 400-നു മേല്‍ സ്‌കോര്‍ എന്ന ഓസീസ് ലക്ഷ്യം തകര്‍ന്നത്. നെതര്‍ലന്‍ഡ്‌സിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ലോഗന്‍ വാന്‍ബീക്കാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ബാസ് ഡി ലീഡ് രണ്ടു വിക്കറ്റും ആര്യന്‍ ദത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in