ധോണിയുടെ ഇടത് കാല്‍ മുട്ടിലെ ശസ്ത്രക്രിയ വിജയം; ഉടന്‍ ആശുപത്രി വിടും

ധോണിയുടെ ഇടത് കാല്‍ മുട്ടിലെ ശസ്ത്രക്രിയ വിജയം; ഉടന്‍ ആശുപത്രി വിടും

ബിസിസിഐ യുടെ മെഡിക്കല്‍ പാനലിലെ അംഗമായ പ്രശസ്ത ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ഡോ. ദിന്‍ഷൗ പര്‍ദിവാലയാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ഇടത് കാല്‍മുട്ടിലെ പരുക്ക് വക വയ്ക്കാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെ കിരീടം ചൂടിച്ച നായകന്‍ മഹേന്ദ്ര സിങ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരുക്കുകള്‍ വിട്ടുമാറാതെ തുടരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ബിസിസിഐ യുടെ മെഡിക്കല്‍ പാനലിലെ അംഗമായ പ്രശസ്ത ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ഡോ. ദിന്‍ഷൗ പര്‍ദിവാലയാണ് ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

തിങ്കളാഴ്ചയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് വിജയ കിരീടം ചൂടിയത്.

''ധോണിയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാം. വിശ്രമത്തിനു ശേഷം പൂര്‍വാധികം ശക്തിയോടെ അദ്ദേഹം തിരിച്ചു വരും. അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹത്തിന് ആവശ്യമായ സമയം ലഭിക്കും''- സിഎസ്‌കെ വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. കാല്‍മുട്ടിലെ പരുക്ക് വക വയ്ക്കാതെയാണ് ക്യാപ്റ്റന്‍ കൂള്‍ ഫൈനല്‍ കളിച്ചത്.

തിങ്കളാഴ്ചയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് വിജയ കിരീടം ചൂടിയത്. പരുക്ക് വകവയ്ക്കാതെ സീസണിലെ 17 മത്സരങ്ങളിലും ചെന്നൈയെ നയിച്ച ധോണി അവരെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. ഈ സീസണോടെ താരം ഐപിഎല്ലില്‍ നിന്നു വിരമിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഫൈനലിനു പിന്നാലെ അടുത്ത സീസണിലും ചെന്നൈ നിരയില്‍ താനുണ്ടാകുമെന്ന് ധോണി അറിയിച്ചിരുന്നു.

''വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഏറ്റവും നല്ല നിമിഷമാണിതെന്ന് എനിക്കറിയാം. എളുപ്പത്തില്‍ എനിക്ക് യാത്ര പറഞ്ഞിറങ്ങാം. പക്ഷേ വിരമിക്കാനല്ല, എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ഒരിക്കല്‍കൂടി മടങ്ങിയെത്താനാണ് ശ്രമിക്കുന്നത്'' ധോണി പറഞ്ഞു. ഇതിനു പിന്നാലെയാണ് താരം വിദഗ്ധ ചികിത്സയ്ക്ക് വിധേയനായത്. ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കിയായതോടെ അടുത്ത ഐ പി എല്‍ സീസണിലേക്കായി ഫിറ്റ്നസ്സും ഫോമും വീണ്ടെടുക്കാന്‍ ധോണിക്കാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

നിരവധി ക്രിക്കറ്റ് താരങ്ങള്‍ വിദഗ്ധ ചികിത്സയ്ക്കായി സമീപിക്കുന്ന ആശുപത്രിയാണ് കോകിലാ ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അടുത്തിടെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ ചികിത്സിച്ചതും ഇവിടെയാണ്.

logo
The Fourth
www.thefourthnews.in