മുംബൈ രക്ഷപ്പെട്ടു; പഞ്ചാബിനെതിരേ ഒമ്പത് റണ്‍സ് ജയം

മുംബൈ രക്ഷപ്പെട്ടു; പഞ്ചാബിനെതിരേ ഒമ്പത് റണ്‍സ് ജയം

ഒരു ഘട്ടത്തില്‍ ആറിന് 77 എന്ന നിലയില്‍ തകര്‍ന്ന ശേഷമാണ് പഞ്ചാബ് ഗംഭീര തിരിച്ചുവരവ് നടത്തിയത്

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ഒമ്പത് റണ്‍സിനു തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് മാനം കാത്തു. മുംബൈ ഉയര്‍ത്തിയ 193 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നടത്തിയ കനത്ത പ്രത്യാക്രമണത്തില്‍ പതറിയ മുംബൈ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെയാണ് മത്സരം വരുതിയിലാക്കിയത്.

ഒരു ഘട്ടത്തില്‍ ആറിന് 77 എന്ന നിലയില്‍ തകര്‍ന്ന ശേഷമാണ് പഞ്ചാബ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം അശുതോഷ് ശര്‍മ, മികച്ച പ്രകടനം പുറത്തെടുത്ത ശശാങ്ക് സിങ് എന്നിവരാണ് അവരെ ജയത്തിനരികെ എത്തിച്ചത്. അശുതോഷ് 28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 61 റണ്‍സ് നേടിയപ്പോള്‍ ശശാങ്ക് 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 41 റണ്‍സ് നേടി.

21 റണ്‍സ് നേടിയ ഹര്‍പ്രീത് ബ്രാറാണ് മറ്റൊരു പ്രധാന സ്‌കോറര്‍. മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കോട്‌സെയുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ആകാശ് മധ്വാള്‍, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച യുവതാരം തിലക് വര്‍മ, മുന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവരുടെയും പിന്‍ബലത്തിലാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്. 53 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 78 റണ്‍സ് നേടി സൂര്യ ടീമിന്റെ ടോപ് സ്‌കോററായി.

തിലക് 18 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്സറും ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 36 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും മുംബൈ നിരയില്‍ തിളങ്ങാനായില്ല. ഓപ്പണര്‍ ഇഷാന്‍ കിഷന്‍(8), നായകന്‍ ഹാര്‍ദ്ദിക് പാാണ്ഡ്യ(10), ഓള്‍റൗണ്ടര്‍മാരായ ടിം ഡേവിഡ്(14), റൊമാരിയോ ഷെപ്പേര്‍ഡ്(1), മുഹമ്മദ് നബി(0) എന്നിവര്‍ നിരാശപ്പെടുത്തി.

പഞ്ചാബിനു വേണ്ടി മൂന്നുു വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി താല്‍ക്കാലിക നായകന്‍ സാം കറന്‍ മികച്ച പിന്തുണ നല്‍കി. പേസര്‍ കാഗിസോ റബാഡ ഒരു വിക്കറ്റ് സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in