റാഞ്ചി ടെസ്റ്റ്: ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്, ജഡേജയ്ക്ക് നാല് വിക്കറ്റ്

റാഞ്ചി ടെസ്റ്റ്: ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്, ജഡേജയ്ക്ക് നാല് വിക്കറ്റ്

രണ്ടാം ദിനം 51 റണ്‍സാണ് ഇംഗ്ലണ്ടിന് ചേർക്കാനായത്

റാഞ്ചി ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 51 റണ്‍സ് ചേർക്കുന്നതിനിടെ സന്ദർശകർക്ക് അവശേഷിച്ച മൂന്ന് വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളർമാരില്‍ തിളങ്ങിയത്. സെഞ്ചുറി നേടിയ ജോ റൂട്ട് (122) പുറത്താകാതെ നിന്നു. 58 റണ്‍സെടുത്ത ഒലി റോബിന്‍സണാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്കോറർ.

302-7 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇംഗ്ലണ്ടിന് റൂട്ടും റോബിന്‍സണും ചേർന്ന് പ്രതീക്ഷയാർന്ന തുടക്കമായിരുന്നു നല്‍കിയത്. പ്രതിരോധത്തിന് പകരം ആദ്യ മണിക്കൂറില്‍ ആക്രമണ ശൈലിയായിരുന്നു സ്വീകരിച്ചത്. 81 പന്തില്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ചുറി കുറിക്കാന്‍ റോബിന്‍സണായി. സിറാജിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്ത ആകാശ് ദീപിന് പകരം രവീന്ദ്ര ജഡേജയെ രോഹിത് പരീക്ഷിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് കുറഞ്ഞത്.

റാഞ്ചി ടെസ്റ്റ്: ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്, ജഡേജയ്ക്ക് നാല് വിക്കറ്റ്
WPL 2024 | സെന്‍സേഷണല്‍ സജന! സമ്മർദത്തെ അതിജീവിച്ച അവിശ്വസനീയ അരങ്ങേറ്റം

വൈകാതെ തന്നെ 102 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിക്കാനും ജഡേജയ്ക്കായി. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച റോബിന്‍സണ്‍ ദ്രുവ് ജൂറലിന്റെ കൈകളിലൊതുങ്ങി. ഒന്‍പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് റോബിന്‍സണ്‍ 58 റണ്‍സ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ ഷോയിബ് ബഷീറിനേയും (0) അതേ ഓവറില്‍ ജഡേജ മടക്കി. രജത് പാട്ടിദാറിന് ക്യാച്ച് നല്‍കിയാണ് ബഷീറിന്റെ പുറത്താകല്‍. ജെയിംസ് ആന്‍ഡേഴ്സണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജഡേജ ഇംഗ്ലണ്ട് ഇന്നിങ്സിന് അവസാനം കുറിച്ചത്.

ഇന്നലെ 112-5 എന്ന നിലയില്‍ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് ജോ റൂട്ടിന്റെ ഇന്നിങ്സായിരുന്നു. ബെന്‍ ഫോക്സുമായി (47) ചേർന്ന് 113 റണ്‍സാണ് റൂട്ട് ചേർത്തത്. ഇന്ത്യയ്ക്കായി ജഡേജയ്ക്ക് പുറമെ ആകാശ് ദീപ് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് (രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (ഒന്ന്) എന്നിവരാണ് മറ്റ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

logo
The Fourth
www.thefourthnews.in