CWC 2023 | തിരിച്ചടിച്ച് ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം

CWC 2023 | തിരിച്ചടിച്ച് ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ

ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയുടെ തിരിച്ചടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

അപകടകാരിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(7), മധ്യനിര താരം മിച്ചല്‍ മാര്‍ഷ്(15), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്‌(4), എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. വാര്‍ണറിനെ മുഹമ്മദ് ഷമിയും മാര്‍ഷിനെയും സ്മിത്തിനെയും ജസ്പ്രീത് ബുംറയുമാണ് മടക്കിയത്. എട്ടു റണ്‍സുമായി ഓപ്പണര്‍ ട്രാവിസ് ഹെഡും റണ്ണൊന്നുമെടുക്കാതെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

നേരത്തെ ഗതിവേഗം കുറഞ്ഞ പിച്ചില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 റണ്‍സിന് പുറത്താകുകയായിരുന്നു. കെ എല്‍ രാഹുല്‍ (66), വിരാട് കോഹ്ലി (54), രോഹിത് ശർമ (47) എന്നിവർ മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാർക്ക് മൂന്നും ജോഷ് ഹെയ്സല്‍വുഡ് പാറ്റ് കമ്മിന്‍സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

തുടക്കം ഗംഭീരമായിരുന്നു, തനതുശൈലിയില്‍ ബാറ്റ് വീശിയ നായകന്‍ രോഹിത് ശർമ ആദ്യ ഓവറുകളിലെ റണ്ണൊഴുക്ക് ഉറപ്പുവരുത്തി. വൈകാതെ മിച്ചല്‍ സ്റ്റാർക്കിലൂടെ ഇന്ത്യയ്ക്ക് ആദ്യം പ്രഹരം നല്‍കി. നാല് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ മിഡ് ഓണില്‍ ആദം സാമ്പയുടെ കൈകളിലൊതുങ്ങി. മൂന്നാമനായി എത്തിയ വിരാട് കോഹ്ലിയും രോഹിതിനൊപ്പം ചേർന്ന് പവർപ്ലേ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമാണ് നടത്തിയത്.

ജോഷ് ഹെയ്സല്‍വുഡിനെ രോഹിതും, സ്റ്റാർക്കിനെ കോഹ്ലിയും അനായാസം ബൗണ്ടറി കടത്തി. ഹാട്രിക്ക് ബൗണ്ടറികളോടെയായിരുന്നു ഏഴാം ഓവർ എറിയാനെത്തിയ മിച്ചല്‍ സ്റ്റാർക്കിനെ കോഹ്ലി വരവേറ്റത്. പവർപ്ലേയുടെ അവസാന ഓവറില്‍ മാക്സ്വല്ലിനെ തുടരെ ബൗണ്ടറികള്‍ പായിച്ചു രോഹിത്. പിന്നീട് അഹമ്മദാബാദിലെ ഒരുലക്ഷത്തിലധികം കാണികളെ നിശബ്ദരാക്കി രോഹിത് മടങ്ങി.

മാക്സ്വല്ലിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിതിനെ പുറത്താക്കിയത് ട്രാവിസ് ഹെഡിന്റെ ഉജ്വല ക്യാച്ചായിരുന്നു. നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 31 പന്തില്‍ 47 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. രണ്ട് തുടർ സെഞ്ചുറികളുടെ ആത്മവിശ്വാസത്തിലെത്തിയ ശ്രേയസ് അയ്യർ (4) അതിവേഗം പുറത്തായതാണ് ഇന്ത്യയെ സമ്മർദത്തിലാക്കിയത്. കമ്മിന്‍സിനായിരുന്നു വിക്കറ്റ്.

പിന്നീട് കോഹ്ലിയും കെ എല്‍ രാഹുലും ചേർന്നുള്ള ചെറുത്തുനില്‍പ്പായിരുന്നു. നാലാം വിക്കറ്റില്‍ 67 റണ്‍സാണ് സഖ്യം ചേർത്തത്. 109 പന്ത് നീണ്ടു നിന്ന കൂട്ടുകെട്ടില്‍ ഒരു ഫോർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ടൂർണമെന്റിലെ തന്റെ ആറാം അർദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ കോഹ്ലി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. സെമിയിലും ഫൈനലിലും 50 റണ്‍സിലധികം നേടുന്ന ഏഴാമത്തെ താരമാകാനും കോഹ്ലിക്കായി.

പിന്നീടെത്തിയ ജഡേജ (9) ഹെയ്സല്‍വുഡിന്റെ ബൗളിങ് മികവിന് മുന്നില്‍ കീഴടങ്ങി, കൂട്ടത്തകർച്ചയുടെ തുടക്കം. രാഹുലിന്റെ 107 പന്തുകള്‍ നീണ്ട ചെറുത്തുനില്‍പ്പ് സ്റ്റാർക്ക് അവസാനിപ്പിച്ചു. 66 റണ്‍സ് നേടിയ ഇന്നിങ്സിലുണ്ടായിരുന്നത് ഒരു ബൗണ്ടറി മാത്രമായിരുന്നു. മുഹമ്മദ് ഷമിക്കും (6) സ്റ്റാർക്കിനെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. ജസ്പ്രിത് ബുംറയെ (1) സാമ്പയും കൂടാരം കയറ്റി.

അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനിരുന്ന സൂര്യകുമാർ യാദവിനും പിഴച്ചു. 28 പന്തില്‍ 18 റണ്‍സെടുത്ത സൂര്യകുമാർ ഹെയ്സല്‍വുഡിന്റെ പന്തില്‍ ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. കുല്‍ദീപ് യാദവും (10) മുഹമ്മദ് സിറാജും (9) നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്കോർ 240-ലെത്തിച്ചത്.

logo
The Fourth
www.thefourthnews.in