ഏഴാം ജയം, ഏഴഴകോടെ ഇന്ത്യ സെമിയില്‍; ലങ്കയെ തകര്‍ത്തത് 302 റണ്‍സിന്

ഏഴാം ജയം, ഏഴഴകോടെ ഇന്ത്യ സെമിയില്‍; ലങ്കയെ തകര്‍ത്തത് 302 റണ്‍സിന്

അഞ്ചോവറില്‍ ഒരു മെയ്ഡനടക്കം 18 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്

ഏകദിന ക്രിക്കറ്റ് ക്രിക്കറ്റ് ലോകകപ്പില്‍ അജയ്യരായി ഇന്ത്യ സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 302 റണ്‍സ് എന്ന പടുകൂറ്റന്‍ മാര്‍ജിനില്‍ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ പോരാട്ടം 19.4 ഓവറില്‍ വെറും 55 റണ്‍സില്‍ അവസനിച്ചു.

അഞ്ചോവറില്‍ ഒരു മെയ്ഡനടക്കം 18 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്. ഏഴോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളുമായി മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും മികച്ച പിന്തുണ നല്‍കി. ഇന്നത്തെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോഡും ഷമി സ്വന്തമാക്കി. 45 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. 44 വിക്കറ്റുകളുണ്ടായിരുന്ന സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും റെക്കോഡാണ് ഷമി ഇന്ന് തകര്‍ത്തത്.

ശ്രീലങ്കന്‍ നിരയില്‍ 14 റണ്‍സ് നേടിയ വാലറ്റക്കാരന്‍ കസുന്‍ രജിതയാണ് ടോപ് സ്‌കോറര്‍. ഏയ്ഞ്ചലോ മാത്യൂസ്(12), മഹീഷ് തീക്ഷ്ണ(12) എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് ലങ്കന്‍ ബാറ്റര്‍മാര്‍. അഞ്ച് ലങ്കന്‍ താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും ഇന്ത്യക്കായി. കളിച്ച ഏഴു മത്സരങ്ങളില്‍ ഏഴും ജയിച്ചാണ് ഇന്ത്യ ഒന്നാമതുള്ളത്.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മുന്‍ നായകന്‍ വിരാട് കോഹ്ലി, മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. 92 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 92 റണ്‍സ് നേടിയ ഗില്ലാണ് ടോപ് സ്‌കോറര്‍. കോഹ്ലി 94 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 88 റണ്‍സ് നേടിയപ്പോള്‍ 56 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 82 റണ്‍സായിരുന്നു ശ്രേയസിന്റെ സമ്പാദ്യം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയും അവസരത്തിനൊത്തുയര്‍ന്നതോടെ ഇന്ത്യ അനായാസം 350 കടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ദില്‍ഷന്‍ മധുശങ്ക എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയാണ് നായകന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി ദില്‍ഷന്‍ മധുശങ്ക ഗ്യാലറിയെ നിശബ്ദരാക്കി.

പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. 0.2 ഓവറില്‍ 4/1 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച കോഹ്ലിയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു തകര്‍പ്പന്‍ സ്‌കോറിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 189 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ ഗില്ലിനെ വീഴ്ത്തി മധുശങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും ഇന്ത്യ 30 ഓവറില്‍ 196 റണ്‍സില്‍ എത്തിയിരുന്നു.

തന്റെ തൊട്ടടുത്ത ഓവറില്‍ കോഹ്ലിയെയും മടക്കി മധുശങ്ക ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പം കോഹ്ലി എത്തുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോഹ്ലി ഷോര്‍ട്ട് കവറില്‍ പാത്തും നിസാങ്കയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

മൂന്നു റണ്‍സിന്റെ ഇടവേളയില്‍ രണ്ടു വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് പിന്നീട് ശ്രേയസിന്റെ കടന്നാക്രമണമാണ് തുണയായത്. കെ.എല്‍. രാഹുലി(21)നൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ശ്രേയസ് ടീമിനെ 250 കടത്തി. രാഹുല്‍ പുറത്തായ ശേഷമെത്തിയ സൂര്യകുമാര്‍ യാദവ്(12) ക്ഷണത്തില്‍ മടങ്ങിയെങ്കിലും ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുനിര്‍ത്തി ശ്രേയസ് ടീമിനെ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഒടുവില്‍ സെഞ്ചുറിക്ക് 12 റണ്‍സ് അകലെ ശ്രേയസിനെയും വീഴ്ത്തിയ മധുശങ്ക മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. ജഡേജ 24 പന്തില്‍ 35 റണ്‍സ് നേടി അവസാന പന്തില്‍ റണ്ണൗട്ടായി. ലങ്കയ്ക്കു വേണ്ടി മധുശങ്കയ്ക്കു പുറമേ ഒരു വിക്കറ്റ് വീഴ്ത്തിയ ദുഷ്മന്ത ചമീരയാണ് ബൗളിങ്ങില്‍ മികച്ചുനിന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in