ശ്രേയസും ബുംറയും തിരിച്ചെത്തുന്നു; ഏഷ്യാ കപ്പില്‍ കളിച്ചേക്കും

ശ്രേയസും ബുംറയും തിരിച്ചെത്തുന്നു; ഏഷ്യാ കപ്പില്‍ കളിച്ചേക്കും

ബുംറ നിലവില്‍ ഫിസിയോ തെറാപ്പി പൂര്‍ത്തിയാക്കി പ്രാക്ടീസ് പുനരാരംഭിച്ചു കഴിഞ്ഞുവെന്നും ശ്രേയസ് ഒരാഴ്ചകൂടി ഫിസിയോ തെറാപ്പിക്കു വിധേയനാകുമെന്നുമാണ് എന്‍.സി.എ വൃത്തങ്ങള്‍ പറയുന്നത്.

പരുക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്തു നില്‍ക്കുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും പേസര്‍ ജസ്പ്രീത് ബുംറയും തിരിച്ചുവരവിനൊരുങ്ങുന്നു. ഓഗസ്റ്റ് 31-ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംപിടിച്ചേക്കുമെന്നു ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാകിസ്താനും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് അരങ്ങേറുന്നത്. ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനു മുമ്പ് ഇരുതാരങ്ങളും ഫിറ്റ്‌നെസ് തെളിയിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

പുറത്തേറ്റ പരുക്കിനെത്തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ ബുംറ കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. പരുക്കിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്, ഐപിഎല്‍ 2023 സീസണ്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ ബുംറയ്ക്കു നഷ്ടമായിരുന്നു.

പരുക്ക് ഗുരുതരമായതിനേത്തുടര്‍ന്ന് താരം കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസിലന്‍ഡില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അതിനു ശേഷം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

അതേസമയം പുറത്തേറ്റ പരുക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ശ്രേയസ് കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം, ഐപിഎല്‍ 2023, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ ശ്രേയസിനും നഷ്ടമായിരുന്നു. ശ്രേയസും ഇപ്പോള്‍ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിഹാബിലിറ്റേഷനിലാണ്.

ഇരുതാരങ്ങളും സെപ്റ്റംബറിനു മുമ്പേ പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നും ഉടന്‍തന്നെ ദേശീയ ടീമില്‍ എത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബുംറ നിലവില്‍ ഫിസിയോ തെറാപ്പി പൂര്‍ത്തിയാക്കി പ്രാക്ടീസ് പുനരാരംഭിച്ചു കഴിഞ്ഞുവെന്നും ശ്രേയസ് ഒരാഴ്ചകൂടി ഫിസിയോ തെറാപ്പിക്കു വിധേയനാകുമെന്നും അതിനു ശേഷം പരിശീലനം ആരംഭിക്കുമെന്നുമാണ് എന്‍.സി.എ വൃത്തങ്ങള്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in