ആരാധകര്‍ക്ക് ടീം ഇന്ത്യയുടെ 'Happy Diwali'; ചിന്നസ്വാമിയില്‍ ബാറ്റിങ് വെടിക്കെട്ട്, നാലിന് 410

ആരാധകര്‍ക്ക് ടീം ഇന്ത്യയുടെ 'Happy Diwali'; ചിന്നസ്വാമിയില്‍ ബാറ്റിങ് വെടിക്കെട്ട്, നാലിന് 410

തകര്‍പ്പന്‍ സെഞ്ചുറികളുമായി ശ്രേയസ് അയ്യരും കെഎല്‍ രാഹുലും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അര്‍ധസെഞ്ചുറികളുമായി രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി

ദീപാവലി ദിനത്തില്‍ ആരാധകര്‍ക്കായി ബാറ്റിങ് വെടിക്കെട്ട് കാഴ്ചവച്ച് ടീം ഇന്ത്യ. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനെ അടിച്ചൊതുക്കിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഇന്ന് ബാറ്റെടുത്തവരെല്ലാം നിറഞ്ഞാടുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറികളുമായി മധ്യനിര താരങ്ങളായ ശ്രേയസ് അയ്യരും കെഎല്‍ രാഹുലും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മികച്ച അര്‍ധസെഞ്ചുറികളുമായി നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്ലി, യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.

94 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 128 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസാണ് ടോപ്‌സ്‌കോറര്‍. രാഹുല്‍ 64 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 102 റണ്‍സ് നേടി ശ്രേയസിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 208 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തിയര്‍ത്തിയത്.

നേരത്തെ ഓപ്പണര്‍മാരായ രോഹിതും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 11.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്താന്‍ ഈ സഖ്യത്തിനായി. എന്നാല്‍ തൊട്ടുത്ത പന്തില്‍ ഗില്‍ വീണു. 32 പന്തുകള്‍ നേരിട്ട് മൂന്നു ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 51 റണ്‍സ് നേടിയ ഗില്ലിലെ വാന്‍ മീകരന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ തേജ നിദാമനുരു പിടികൂടുകയായിരുന്നു. പിന്നീട് രോഹിതിന് കൂട്ടായ കോഹ്ലി എത്തി.

എന്നാല്‍ സഖ്യം അധികനേരം നീണ്ടുനിന്നില്ല. 29 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും രോഹിതിനെ ഡച്ച് പട വീഴ്ത്തി. 54 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 61 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്റെ സംഭാവന. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും ശ്രേയസും ചേര്‍ന്നാണ് ടീമിനെ മുന്നോട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 200-ല്‍ എത്തിച്ചു.

ഇന്ത്യ 200 തികച്ചതിനു പിന്നാലെ കോഹ്ലിയെ ക്ലീന്‍ ബൗള്‍ഡാക്കി വാന്‍ ഡെര്‍ മെര്‍വ് ഈ സഖ്യം പൊളിച്ചു. പുറത്താകുമ്പോള്‍ 56 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 51 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പിന്നീട് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. ശ്രേയസിനൊപ്പം രാഹുല്‍ ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ കാഴ്ചക്കാരായി. 50-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ രണ്ട് റണ്‍സുമായി സൂര്യകുമാര്‍ യാദവായിരുന്നു ശ്രേയസിനൊപ്പം ക്രീസില്‍.

logo
The Fourth
www.thefourthnews.in