റണ്‍ മഴയ്‌ക്കൊടുവില്‍ സൂര്യോദയം; മുംബൈ ഇന്ത്യന്‍സിന് തുടരെ രണ്ടാം തോല്‍വി

റണ്‍ മഴയ്‌ക്കൊടുവില്‍ സൂര്യോദയം; മുംബൈ ഇന്ത്യന്‍സിന് തുടരെ രണ്ടാം തോല്‍വി

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 278 എന്ന പടുകൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ അവസാനിച്ചു

അഞ്ഞൂറ്റി ഇരുപത്തിമൂന്ന് റണ്‍സും എട്ടു വിക്കളും പിറന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഇന്ന് ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനാണ് അവര്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ യെ തുരത്തിയത്.

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 278 എന്ന പടുകൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ അവസാനിച്ചു. 34 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 64 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

22 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ ടിം ഡേവിഡ്, 13 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 34 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 14 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 30 റണ്‍സ് നേടിയ നമന്‍ ധീര്‍ എന്നിവരാണ് മറ്റു സ്‌കോര്‍മാര്‍. മുന്‍ നായകന്‍ രോഹിത് ശര്‍മ(26), നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(24) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

മുംബൈ ഇന്ത്യന്‍സിനെതിരേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ റെക്കോഡ് സ്‌കോറാണ് ഇന്ന് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അവര്‍ നേടിയത്. ഇതോടെ 2013 പുനെ വാരിയേഴ്‌സിനെതിരേ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ അടിച്ചുകൂട്ടിയ 263 റണ്‍സ് എന്ന റെക്കോഡാണ് പഴങ്കഥയായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനു വേണ്ടി ബാറ്റ് എടുത്തവരെല്ലാം നിറഞ്ഞാടുകയായിരുന്നു. തകര്‍പ്പന്‍ അര്‍ധസഞ്ചുറികളുമായി കളംനിറഞ്ഞ ഹെന്റ്‌റിച്ച് ക്ലാസന്‍, ട്രാവിസ് ഹെഡ്, അഭിഷേ്ക് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് അവരെ റണ്‍മല കയറ്റിയത്. 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 80 റണ്‍സ് നേടിയ ക്ലാസനാണ് ടോപ്‌സ്‌കോറര്‍.

അഭിഷേക് 23 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 63 റണ്‍സ് നേടിയപ്പോള്‍ 24 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 62 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. 28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ മായങ്ക് അഗര്‍വാള്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.

തകര്‍പ്പന്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിന് ഹെഡും അഭിഷേകും ചേര്‍ന്ന് നല്‍കിയത്. മായങ്കിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അത് തിരിച്ചടിയാകാതെ കാക്കാന്‍ ഇവര്‍ക്കായി. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്. ഹെഡും അഭിഷേകും മടങ്ങിയ ശേഷം പിന്നീട് ആക്രമണം ക്ലാസന്‍ ഏറ്റെടുക്കുകയായിരുന്നു. മര്‍ക്രം മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ വെറും 54 പന്തുകളില്‍ നിന്ന് 116 റണ്‍സാണ് അടിച്ചു കൂട്ടിയത്. മുംബൈ നിരയില്‍ നാലോവറില്‍ വെറും 36 റണ്‍സ് മാത്രം വിട്ടുനല്‍കിയ ജസ്പ്രീത് ബുംറയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ യുവതാരം ക്വെന എംപാക നാലോവറില്‍ വിട്ടുനല്‍കിയത് 66 റണ്‍സാണ്. ജെറാള്‍ഡ് കോട്‌സെ 57 റണ്‍സും വിട്ടുനല്‍കി.

logo
The Fourth
www.thefourthnews.in