വിട്ടുമാറാതെ പരുക്കുകള്‍; ധോണി കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സ തേടും

വിട്ടുമാറാതെ പരുക്കുകള്‍; ധോണി കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സ തേടും

പരുക്ക് വകവയ്ക്കാതെ സീസണിലെ 17 മത്സരങ്ങളിലും ചെന്നൈയെ നയിച്ച ധോണി അവരെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.

പരുക്ക് വകവയ്ക്കാതെ വേദന കടിച്ചമര്‍ത്തി സീസണ്‍ മുഴുവന്‍ കളിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടത്തിലേക്കു നയിച്ച നായകന്‍ മഹേന്ദ്ര സിങ് ധോണി ഇനി ആശുപത്രിയിലേക്ക്. കാല്‍മുട്ടിലെ പരുക്കുകള്‍ വിട്ടുമാറാതെ തുടരുന്നതില്‍ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.

ഇന്നലെ നടന്ന ഐപിഎല്‍ ഫൈനലിനു പിന്നാലെയാണ് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്കു പോകുന്ന കാര്യം ധോണി വ്യക്തമാക്കിയത്. ഐപിഎല്ലിന്റെ ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളിലും പരുക്ക് കാരണം 'നീ ക്യാപ്' അണിഞ്ഞാണ് താരം കീപ്പിങ്ങിന് ഇറങ്ങിയിരുന്നത്.

എന്നാല്‍ പരുക്ക് വകവയ്ക്കാതെ സീസണിലെ 17 മത്സരങ്ങളിലും ചെന്നൈയെ നയിച്ച ധോണി അവരെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. ഈ സീസണോടെ താരം ഐപിഎല്ലില്‍ നിന്നു വിരമിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഫൈനലിനു പിന്നാലെ അടുത്ത സീസണിലും ചെന്നൈ നിരയില്‍ താനുണ്ടാകുമെന്ന് ധോണി അറിയിച്ചിരുന്നു.

''വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഏറ്റവും നല്ല നിമിഷമാണിതെന്ന് എനിക്കറിയാം. എളുപ്പത്തില്‍ എനിക്ക് യാത്ര പറഞ്ഞിറങ്ങാം. പക്ഷേ വിരമിക്കാനല്ല, എന്നെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ഒരിക്കല്‍കൂടി മടങ്ങിയെത്താനാണ് ശ്രമിക്കുന്നത്'' ധോണി പറഞ്ഞു.

ഇതിനു പിന്നാലെയാണ് താരം വിദഗ്ധ ചികിത്സ തേടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. നിരവധി ക്രിക്കറ്റ് താരങ്ങള്‍ വിദഗ്ധ ചികിത്സയ്ക്കായി സമീപിക്കുന്ന ആശുപത്രിയാണ് കോകിലാ ബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അടുത്തിടെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ ചികിത്സിച്ചതും ഇവിടെയാണ്.

logo
The Fourth
www.thefourthnews.in