സമഗ്രം ആധികാരികം; തകര്‍പ്പന്‍ ജയത്തോടെ സണ്‍റൈസേഴ്‌സ് രണ്ടാം സ്ഥാനത്ത്‌

സമഗ്രം ആധികാരികം; തകര്‍പ്പന്‍ ജയത്തോടെ സണ്‍റൈസേഴ്‌സ് രണ്ടാം സ്ഥാനത്ത്‌

ഇന്ന് നടന്ന മത്സരത്തില്‍ അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിനാണ് തോല്‍പിച്ചത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ഇന്ന് നടന്ന മത്സരത്തില്‍ അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിനാണ് തോല്‍പിച്ചത്. റണ്‍മഴ പെയ്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 267 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 19.1 ഓവറില്‍ 199 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഏഴു മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവും രണ്ടു തോല്‍വികളുമടക്കം 10 പോയിന്റുമായാണ് സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ രാജസ്ഥാന് പിന്നില്‍ രണ്ടാമതെത്തിയത്.

ബാറ്റര്‍മാര്‍ കളംവാണ ദിനത്തില്‍ മിന്നുന്ന ബൗളിങ് പ്രകടനം കാഴ്ചവച്ച പേസര്‍ ടി നടരാജനാണ് ഡല്‍ഹിയെ തകര്‍ത്തത്. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുനല്‍കി നാലു വിക്കറ്റുകളാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. രണ്ടു വിക്കറ്റുകളുമായി മായങ്ക് മര്‍കണ്ഡെയും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റുകളുമായി വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും മികച്ച പിന്തുണ നല്‍കി.

ഡല്‍ഹി നിരയില്‍ അര്‍ധഞ്ചെുറി നേടിയ ജേക്ക് ഫ്രേസറിനും മികച്ച ബാറ്റിങ് പുറത്തെടുത്ത അഭിഷേക് പോറല്‍, നായകന്‍ ഋഷഭ് പന്ത് എന്നിവര്‍ക്കും മാത്രമേ തിളങ്ങാനായുള്ളു. ഫ്രേസര്‍ 18 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടി ടോപ്‌സ്‌കോററായി. 22 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് പോറല്‍ നേടിയപ്പോള്‍ 35 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 44 റണ്‍സായിരുന്നു പന്തിന്റെ സംഭാവന.

നേരത്തെ വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും മിന്നുന്ന പ്രകടനവും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദിന്റെയും മികച്ച പ്രകടനങ്ങളാണ് സണ്‍റൈസേഴ്‌സിന് തുണയായത്. ഹെഡ് 32 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി ടോപ് സ്‌കോററായി.

അഭിഷേക് 12 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 46 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷഹബാസ് 29 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 59 റണ്‍സ് നേടി പുറത്താകാതെ നിന്നു. 27 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും സഹിതം 37 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ തുടക്കമാണ് ഹെഡും അഭിഷേകും ചേര്‍ന്ന് സമ്മാനിച്ചത്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് അവര്‍ അടിച്ചുകൂട്ടിയത്. ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സ് എന്ന നിലയിലെത്തിയിരുന്നു സണ്‍റൈസേഴ്‌സ്. ഡല്‍ഹിയുടെ ബൗളര്‍മാരെല്ലാം കണക്കിന് ശിക്ഷയേറ്റുവാങ്ങുകയായിരുന്നു.

ഒടുവില്‍ ടീം സ്‌കോര്‍ 131-ല്‍ നില്‍ക്കെ അഭിഷേകിനെ മടക്കി കുല്‍ദീപ് യാദവാണ് ഡല്‍ഹിക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. തൊട്ടുപിന്നാലെ മൂന്നാമനായി ഇറങ്ങിയ എയ്ഡന്‍ മര്‍ക്രമിനെയും അധികം വൈകാതെ ഹെഡിനെയും കുല്‍ദീപ് വീഴ്ത്തി. അപകടകാരിയായ ഹെന്റ്‌റിച്ച് ക്ലാസനെ(1) അക്‌സര്‍ പട്ടേലും മടക്കിയതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷഹബാസും നിതീഷും ചേര്‍ന്ന് സണ്‍റൈസേഴ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഡല്‍ഹിക്കു വേണ്ടി നാലോവറില്‍ 55 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റണ്‍മഴയ്ക്കിടയിലും നാലോവറില്‍ വെറും 29 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴത്തിയ അക്‌സര്‍ പട്ടേലും തിളങ്ങി. മുകേഷ് കുമാറിനാണ് ശേഷിച്ച ഒരു വിക്കറ്റ്. ഈ സീസണില്‍ ഇതു മൂന്നാം തവണയാണ് അവര്‍ 250-നു മേല്‍ സ്‌കോര്‍ ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in