ആധികാരികം സൂപ്പര്‍ ജയന്റ്‌സ്; പത്തിമടക്കി സൂപ്പര്‍ കിങ്‌സ്‌

ആധികാരികം സൂപ്പര്‍ ജയന്റ്‌സ്; പത്തിമടക്കി സൂപ്പര്‍ കിങ്‌സ്‌

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ കെ എല്‍ രാഹുലിന്റെയും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും മിന്നുന്ന പ്രകടനമാണ് ലഖ്‌നൗവിന് തകര്‍പ്പന്‍ ജയമൊരുക്കിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആധികാരിക ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ എട്ടു വിക്കറ്റിനാണ് ചെന്നൈയെ തുരത്തിയത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 177 റണ്‍സ് എന്ന വിജയലക്ഷ്യം 6 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ മറികടന്നത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ കെ എല്‍ രാഹുലിന്റെയും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും മിന്നുന്ന പ്രകടനമാണ് ലഖ്‌നൗവിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. രാഹുല്‍ 53 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 82 റണ്‍സുമായി ടോപ്‌സ്‌കോററായപ്പോള്‍ 43 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സായിരുന്നു ഡി കോക്കിന്റെ സംഭാവന. ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 134 റണ്‍സാണ് ലഖ്‌നൗ ഇന്നിങ്‌സിന്റെ നട്ടെല്ലായത്.

കളി അവസാനിക്കുമ്പോള്‍ 12 പന്തില്‍ നിന്ന് 23 റണ്‍സുമായി നിക്കോളാസ് പൂരനും 7 പന്തില്‍ നിന്ന് 8 റണ്‍സുമായി മാര്‍ക്കസ് സ്‌റ്റോയ്‌നിസുമായിരുന്നു ക്രീസില്‍. ചെന്നൈയ്ക്കു വേണ്ടി മുസ്തഫിസുര്‍ റഹ്മാനും രവീന്ദ്ര ജഡേജയുമാണ് ഓരോ വിക്കറ്റുക വീഴ്ത്തിയത്.

നേരത്തെ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച മൊയീന്‍ അലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവരുടെ പ്രകടനമാണ് അവര്‍ക്ക് തുണയായത്.

40 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടിയ ജഡേജയാണ് ടോപ് സ്‌കോറര്‍. അലി 20 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകള്‍ സഹിതം 30 റണ്‍സ് നേടിയപ്പോള്‍ ധോണി ഒമ്പതു പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്നു. 24 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ഒരു ഘട്ടത്തില്‍ അഞ്ചിന് 90 എന്ന നിലയില്‍ പതറിയ ചെന്നൈയെ ആറാം വിക്കറ്റില്‍ ജഡേജ-അലി കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 141-ല്‍ നില്‍ക്കെ അലി പുറത്തായെങ്കിലും പിന്നീട് എ്ത്തിയ ധോണി ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകായിരുന്നു. ലഖ്‌നൗവിന് വേണ്ടി 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍, രവി ബിഷ്‌ണോയി, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in