കാര്യവട്ടത്ത് മഴക്കളി; ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ 
ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

കാര്യവട്ടത്ത് മഴക്കളി; ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ഏകദിന ലോകകപ്പ് ആദ്യ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സന്നാഹ മത്സരമാണ് ഉപേക്ഷിച്ചത്. കനത്തമഴ മൂലം ഇന്ന് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പിച്ചും ഔട്ട് ഫീല്‍ഡും മൂടിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായ മഴമൂലം ഗ്രൗണ്ടില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്

ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കാര്യവട്ടത്ത് മഴ കളിച്ചതോടെ ആദ്യ സന്നാഹ മത്സരം മുങ്ങിപ്പോയി. ഇരു ടീമുകളും രണ്ടു ദിവസം മുന്‍പേ സ്ഥലത്തെത്തി പരിശീലനം തുടങ്ങിയിരുന്നു. നാല് സന്നാഹ മത്സരങ്ങളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. മറ്റു മത്സരങ്ങളില്‍ ബംഗ്ലാദേശ് ശ്രീലങ്കയെയും, ന്യൂസിലന്‍ഡ് പാകിസ്താനേയും നേരിടും. സുരക്ഷാ കാരണങ്ങളാല്‍ ന്യൂസിലന്‍ഡ്- പാകിസ്താന്‍ മത്സരത്തില്‍ കാണികളെ അനുവദിച്ചിട്ടില്ല.

കാര്യവട്ടത്തെ നാലാം സന്നാഹമത്സരത്തിലാണ് ഇന്ത്യ എത്തുക. നെതര്‍ലന്‍ഡ്‌സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. സംസ്ഥാനത്ത് കാലാവസ്ഥ കനക്കുന്ന സാഹചര്യത്തില്‍ ബാക്കിയുള്ള മത്സരങ്ങള്‍ക്കും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളി.

logo
The Fourth
www.thefourthnews.in