ടി20 ലോകകപ്പ് : സിംബാബ്‌വെയെ തോൽപ്പിച്ച് വെസ്റ്റിന്‍ഡീസ്‌

ടി20 ലോകകപ്പ് : സിംബാബ്‌വെയെ തോൽപ്പിച്ച് വെസ്റ്റിന്‍ഡീസ്‌

അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം

ടി20 ലോകകപ്പിൽ സൂപ്പർ 12 പ്രതീക്ഷകൾ സജീവമാക്കി വെസ്റ്റ് ഇൻഡീസ്. ഇന്ന് നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 31 റൺസിന് പരാജയപ്പെടുത്തി. നാല് വിക്കറ്റുകൾ നേടിയ അല്‍സാരി ജോസഫാണ് കളിയിലെ താരം.

ഇതോടെ ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരം എല്ലാവർക്കും നിർണായകമായി. ജയിക്കുന്ന ടീമിന് സൂപ്പർ 12ലേക്ക് മുന്നേറാം. ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും രണ്ട് പോയിന്റാണുള്ളത്. വിന്‍ഡീസിന്‌ അയര്‍ലന്‍ഡും, സിംബാബ്‌വെയ്ക്ക് സ്‌കോട്ട്‌ലന്‍ഡുമാണ് അടുത്ത മത്സരത്തിൽ എതിരാളി. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് അടുത്ത റൗണ്ടിൽ കടക്കുക.

ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എടുത്തു.ഓപ്പണർ ജോൺസൺ ചാൾസ് 45 (36), റോവ്മാൻ പവൽ 28 (21), അകേൽ ഹൊസൈൻ 23 (18) എന്നിവരാണ് പ്രധാന സ്കോറർമാർ. സിംബാബ്‌വെയ്ക്കായി സിക്കന്ദർ റാസ മൂന്നും മുസാറബാനി രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെ 18 .2 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്തായി. 22 പന്തിൽ 29 റൺസെടുത്ത ലൂക്ക് ജോങ്‌വെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ. വിന്‍ഡീസിനായി നാലോവറിൽ 16 റൺസ് വിട്ട്കൊടുത്താണ് അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തിയത്. ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വിന്‍ഡീസ് സ്‌കോട്ട്‌ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in