സൂപ്പര്‍ കപ്പ്; ഗോകുലത്തെ തകര്‍ത്ത് മോഹന്‍ ബഗാന്‍

സൂപ്പര്‍ കപ്പ്; ഗോകുലത്തെ തകര്‍ത്ത് മോഹന്‍ ബഗാന്‍

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തന്‍ വമ്പന്മാര്‍ ജയിച്ചു കയറിയത്.

എഐഎഫ്എഫ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഐ.എസ്.എല്‍. ചാമ്പ്യന്മാരായ എ.ടി.കെ. മോഹന്‍ ബഗാനില്‍ നിന്ന് കനത്ത തോല്‍വിയേറ്റു വാങ്ങി ഗോകുലം കേരള. ഗോകുലത്തിന്റെ തട്ടകമായ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തന്‍ വമ്പന്മാര്‍ ജയിച്ചു കയറിയത്.

സൂപ്പര്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മറ്റൊരു കൊല്‍ക്കത്തന്‍ ടീമായ മുഹമ്മദന്‍സിനെ 5-2ന് തോല്‍പിച്ചെത്തിയ ഗോകുലത്തിന് ഇന്ന് ആ മികവ് ആവര്‍ത്തിക്കാനായില്ല. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ബഗാന്‍ ലീഡ് നേടിയിരുന്നു. വലതുവിങ്ങില്‍ ഗോകുലം വരുത്തിയ പ്രതിരോധപ്പിഴവ് മുതലെടുത്ത് ലിസ്റ്റണ്‍ കൊളോസോയാണ് ലക്ഷ്യം കണ്ടത്.

ഒരു ഗോള്‍ വഴങ്ങിയ ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഗോകുലം കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ ബഗാന്‍ പ്രതിരോധം ഇളകാതെ പിടിച്ചു നിന്നു. 27-ാം മിനിറ്റില്‍ മിന്നുന്നൊരു ലോങ് റേഞ്ചറിലൂടെ തന്റെ രണ്ടാം ഗോള്‍ നേടിയ ലിസ്റ്റണ്‍ ബഗാന്റെ ലീഡ് ഇരട്ടിയാക്കി.

ഇതോടെ തളര്‍ന്ന ഗോകുലത്തിന്റെ വിവശതയിലേക്ക് ഇടവേളയ്ക്കു മുമ്പ് തന്നെ ബഗാന്‍ മൂന്നാം ഗോളും ചാര്‍ത്തിക്കൊടുത്തു. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഫ്രഞ്ച് താരം ഹ്യൂഗോ ബോമസാണ് ലക്ഷ്യം കണ്ടത്.

മൂന്നു ഗോള്‍ വഴങ്ങി ആദ്യ പകുതി അവസാനപ്പിച്ച ഗോകുലം രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. അല്‍പംകൂടി കെട്ടുറപ്പോടെ കളിച്ചു മത്സരത്തിലേക്ക് തിരുച്ചുവരാനുള്ള ഗോകുലത്തിന്റെ ശ്രമം പക്ഷേ മോശം ഫിനിഷിങ് കാരണം നടന്നില്ല. 53-ാം മിനിറ്റില്‍ മെന്‍ഡിയുടെയും 60-ാം മിനിറ്റില്‍ അഫ്ഗാന്‍ താരം ഫര്‍ഷാദ് നൂറിന്റെയും ബോക്‌സിലെ വിഫലമായി.

63-ാം മിനിറ്റില്‍ ബഗാന്‍ തങ്ങളുടെ നാലാം ഗോളും കണ്ടെത്തി. ഇടത് വിങ്ങില്‍ നിന്നും ബോമസ് അളന്നു മുറിച്ചു നല്‍കിയ പാസില്‍ നിന്നു മന്‍വീര്‍ സിങ്ങാണ് വലകുലുക്കിയത്. മറുവശത്ത് നിരവധി മുന്നേട്ടങ്ങള്‍ ഗോകുലം മധ്യനിരയില്‍ നിന്നുണ്ടായെങ്കിലും ബഗാന്റെ മികച്ച പ്രതിരോധത്തില്‍ തട്ടി ചിതറി.

എഴുപതാം മിനുട്ടില്‍ ഗോകുലം ആദ്യ ഗോള്‍ നേടി.ഒമര്‍ റാമോസ് ബോക്‌സിലേക്ക് ഹെഡ് ചെയ്തിട്ട പന്ത് മെന്‍ഡി അത് അനായാസം ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. സ്‌കോര്‍ 4-1.

എന്നാല്‍ തിരിച്ചുവരവിനുള്ള സമയം അപ്പോഴേക്കും അതിക്രമിച്ചിരുന്നു. ഇന്‍ജുറി ടൈമില്‍ അഞ്ചാം ഗോളും നേടി ബഗാന്‍ പട്ടിക തികച്ചു. ഗോകുലം പ്രതിരോധ താരം പവന്‍ കുമാര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ എ.ടി.കെ. മുന്നേറ്റ താരം കിയാന്‍ നസ്രിയുടെ ദേഹത്ത് തട്ടി പന്ത് വലയിലായി. സ്‌കോര്‍ 5-1.

logo
The Fourth
www.thefourthnews.in