ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യക്ക് കിരീടം

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യക്ക് കിരീടം

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം നായകന്‍ സുനില്‍ ഛേത്രിയും സ്‌ട്രൈക്കര്‍ ലാലിയന്‍സ്വാല ചാങ്‌തെയുമാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.

ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം. ഇന്ന് കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം നായകന്‍ സുനില്‍ ഛേത്രിയും സ്‌ട്രൈക്കര്‍ ലാലിയന്‍സ്വാല ചാങ്‌തെയുമാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.

ആദ്യപകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയില്‍ ഇന്ത്യയുടെ ആധിപത്യം. ഒന്നാം പകുതിയിലും ഇന്ത്യ ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി. ഒന്നിലധികം സ്‌കോറിങ് അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കുന്നതിനും ആദ്യ പകുതി സാക്ഷ്യം വഹിച്ചു. ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ലെബനനും ഇന്ത്യയെ പരീക്ഷിച്ചു.

ഗോള്‍ പിറക്കാതെ അവസാനിച്ച ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡ് നേടി. വലതു വിങ്ങില്‍ നിന്നു ചാങ്‌തെ നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഫിനിഷിലൂടെ ഛേത്രി വലയില്‍ എത്തിച്ചു. ഛേത്രിയുടെ 87-ാം രാജ്യാന്തര ഗോളായിരുന്നു ഇത്.

ലീഡ് നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ പിന്നീട് ആക്രമണം വര്‍ധിപ്പിച്ചു. 66-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കാനും കഴിഞ്ഞു. മഹേഷ് തൊടുത്ത ഷോട്ട് ലെബനന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് പിടിച്ചെടുത്ത് ചാങ്‌തെ സ്‌കോര്‍ ചെയ്യുകയായിരുന്നു. പിന്നീട് ശേഷിച്ച സമയം മികച്ച പ്രതിരോധമുയര്‍ത്തി ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in