ഗോളടി  തുടര്‍ന്ന് മെസി; മയാമി ചരിത്രത്തിലാദ്യമായി ലീഗ് കപ്പ് ഫൈനലില്‍

ഗോളടി തുടര്‍ന്ന് മെസി; മയാമി ചരിത്രത്തിലാദ്യമായി ലീഗ് കപ്പ് ഫൈനലില്‍

ജയത്തോടെ അടുത്ത വര്‍ഷത്തെ കോണ്‍കകാഫ് കപ്പിന് യോഗ്യത നേടാനും മയാമിക്കായി

അമേരിക്കന്‍ മണ്ണിലെ മിന്നും പ്രകടനം തുടരുന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ മികവില്‍ ഇന്റര്‍ മയാമി അമേരിക്കന്‍ ലീഗ് കപ്പ് ഫൈനലില്‍. ഇന്നു നടന്ന സെമി പോരാട്ടത്തില്‍ ഫിലാഡെല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തിയാണ് അവര്‍ കലാശക്കളിക്കുള്ള ടിക്കറ്റ് നേടിയത്.

മത്സരത്തില്‍ മെസിക്കു പുറമേ ജോസഫ് മാര്‍ട്ടിനസ്, ജോര്‍ഡി ആല്‍ബ, ഡേവിഡ് റൂയിസ് എന്നിവരാണ് മയാമിയടെ മറ്റു ഗോളുകള്‍ നേടിയത്. അലക്‌സാന്‍ഡ്രോവ ബെഡോയയുടെ വകയായിരുന്നു ഫിലാഡെല്‍ഫിയയുടെ ആശ്വാസ ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്താണ്‍ മയാമിക്കായിരുന്നു.

മൂന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് മയാമി തുടങ്ങിയത്. ജോസഫ് മാര്‍ട്ടിനസായിരുന്നു സ്‌കോറര്‍. മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് മെസി ലക്ഷ്യം കണ്ടത്. ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റിനില്‍ക്കുന്നത് കണ്ട് ഒരു ലോങ്‌റേഞ്ച് ഷോട്ടിലൂടെ അര്‍ജന്റീന്‍ താരം ലക്ഷ്യം കാണുകയായിരുന്നു. മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചായായ ആറാം മത്സരത്തിലാണ് മെസി സ്‌കോര്‍ ചെയ്യുന്നത്. ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പതു ഗോളുകളായി താരത്തിന്റെ പേരില്‍.

മത്സരത്തിന്റെ 45-ാം മിനിറ്റില്‍ ആല്‍ബ കൂടി ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ മൂന്നു ഗോളുകള്‍ക്കു മുന്നിലെത്താന്‍ മയാമിക്കായി. രണ്ടാം പകുതിയില്‍ 73-ാം മിനിറ്റില്‍ ബെഡോയെ ഫിലാഡെല്‍ഫിയയ്ക്കു വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും 84-ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് നേടിയ ഗോളിലൂടെ മയാമി മത്സരം സ്വന്തം പേരിലാക്കി ഫൈനല്‍ ഉറപ്പിച്ചു.

മോണ്ടെരിയോയും നാഷ്‌വില്ലെയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് കലാശക്കളിയില്‍ മയാമി നേരിടുക. ചരിത്രത്തിലിതാദ്യമായാണ് മയാമി ലീഗ്‌സ് കപ്പ് ഫൈനലില്‍ എത്തുന്നത്. ജയത്തോടെ അടുത്ത വര്‍ഷത്തെ കോണ്‍കകാഫ് കപ്പിന് യോഗ്യത നേടാനും മയാമിക്കായി.

logo
The Fourth
www.thefourthnews.in