ഗോകുലത്തിന് വീണ്ടും തോല്‍വി; ജംഷഡ്പൂര്‍ സൂപ്പര്‍ കപ്പ് സെമിയില്‍

ഗോകുലത്തിന് വീണ്ടും തോല്‍വി; ജംഷഡ്പൂര്‍ സൂപ്പര്‍ കപ്പ് സെമിയില്‍

ആശ്വാസ ജയം തേടി ഇന്ന് ഹോം തട്ടകത്തില്‍ ഇറങ്ങിയ ഗോകുലം ആദ്യം ലീഡ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത്.

എഐഎഫ്എഫ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ 'സംപൂജ്യരായി' ഗോകുലം എഫ്.സി. മടങ്ങി. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ അവര്‍ ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇന്നു നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗോകുലത്തെ തോല്‍പിച്ചു ജംഷഡ്പൂര്‍ എഫ്.സി. സൈമിഫൈനലില്‍ കടന്നു.

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ ഗോകുലത്തെ തോല്‍പിച്ചത്. മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഇതോടെ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ചാണ് ജംഷഡ്പൂര്‍ സെമിയിലേക്ക് മുന്നേറിയത്.

ആശ്വാസ ജയം തേടി ഇന്ന് ഹോം തട്ടകത്തില്‍ ഇറങ്ങിയ ഗോകുലം ആദ്യം ലീഡ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ സാമുവലാണ് ഗോകുലത്തിനെ മുന്നിലെത്തിച്ചത്. മൂന്ന് ജംഷഡ്പൂര്‍ താരങ്ങളെ മറികടന്ന് മലയാളി താരം സൗരവ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍.

എന്നാല്‍ ആഹ്‌ളാദം അധികം നീണ്ടില്ല. നാലു മിനിറ്റിനകം ജംഷഡ്പൂര്‍ ഒപ്പമെത്തി. ഹാരിസണ്‍ സ്വയറാണ് സ്‌കോര്‍ ചെയ്തത്. ആദ്യപകുതി ഇതോടെ 1-1 എന്ന സ്‌കോറില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ജംഷഡ്പൂരിന്റെ ആധിപത്യമായിരുന്നു. 59-ാം മിനിറ്റില്‍ ഫറൂഖ് ചൗധരിയിലൂടെ ലീഡ് നേടിയ അവരെ 62-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ സാമുവലിലൂടെ ഗോകുലം സമനിലയില്‍ പിടിച്ചെങ്കിലും 69-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിറ്റിന്റെ ഷോട്ട് അവര്‍ക്കു വിജയഗോള്‍ സമ്മാനിച്ചു. ശേഷിച്ച മിനിറ്റുകളില്‍ ഒപ്പമെത്താന്‍ ഗോകുലം കിണഞ്ഞു പൊരുതിയെങ്കിലും നടന്നില്ല.

logo
The Fourth
www.thefourthnews.in