നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിന്‍-ക്രൊയേഷ്യ പോരാട്ടം

നേഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിന്‍-ക്രൊയേഷ്യ പോരാട്ടം

മത്സരത്തിന്റെ 88-ാം മിനിറ്റില്‍ പകരക്കരാനായാ ഹൊസേലുവാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്.

യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ക്രൊയേഷ്യയും സ്‌പെയിനും ഏറ്റുമുട്ടും. ഇന്നു പുലര്‍ച്ചെ സമാപിച്ച രണ്ടാം സെമിഫൈനലില്‍ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തോല്‍പിച്ചാണ് സ്‌പെയിന്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. നേരത്തെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചു ക്രൊയേഷ്യയും ഫൈനലില്‍ കടന്നിരുന്നു.

ഇന്നു പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ ജയം. മത്സരത്തിന്റെ 88-ാം മിനിറ്റില്‍ പകരക്കരാനായാ ഹൊസേലുവാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്. നേരത്തെ അവര്‍ക്കു വേണ്ടി യെരമി പിനോ ലക്ഷ്യം കണ്ടപ്പോള്‍ സിറോ ഇമ്മൊബൈലിന്റെ വകയായിരുന്നു ഇറ്റലിയുടെ ആശ്വാസഗോള്‍.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് സ്‌പെയിന്‍ ഇറ്റലിക്കെതിരായ പോരാട്ടം ആരംഭിച്ചത്. സ്വന്തം ഹാഫില്‍ പന്ത് ഹോള്‍ഡ് ചെയ്തു കളിച്ച ഇറ്റാലിയന്‍ മണ്ടത്തരം സ്‌പെയിന്‍ മുതലെടുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ഡൊണ്ണാരുമ്മ നല്‍കിയ പാസ് പ്രതിരോധതാരം ലിയോനാര്‍ഡോ ബൊനൂച്ചിക്ക് നിയന്ത്രിച്ച് നിര്‍ത്താനായില്ല.

ബൊനൂച്ചിയില്‍ നിന്നു പന്ത് റാഞ്ചാന്‍ സ്പാനിഷ് താരം ആല്‍വാരോ മൊറാട്ടോ നടത്തിയ ശ്രമത്തിനൊടുവില്‍ പന്തെത്തിയത് പിനോയുടെ കാല്‍ക്കല്‍. രണ്ട് ഇറ്റാലിയന്‍ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞു പിനോ തൊടുത്ത ഷോട്ട് നോക്കിനില്‍ക്കാനെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ക്ക് കണ്ടുനില്‍ക്കാ കഴിഞ്ഞുള്ളു.

എന്നാല്‍ തുടക്കത്തിലേ ലഭിച്ച ലീഡ് അധികനേരം സ്പാനിഷ് പടയ്ക്ക് നിലനിര്‍ത്താനായില്ല. എട്ടു മിനിറ്റിനകം ഇറ്റലി ഒപ്പമെത്തി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു അവരുടെ സമനിലഗോള്‍. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ സ്പാനിഷ് പ്രതിരോധതാരം പന്ത് 'കൈകാര്യം' ചെയ്തതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടിയത്. കിക്കെടുത്ത ഇമ്മൊബൈല്‍ പിഴവില്ലാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു.

പിന്നീട് ആദ്യപകുതിയുടെ ശേഷിച്ച മിനിറ്റുകളും രണ്ാം പകുതിയുടെ ഭൂരിഭാഗം സമയവും ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇരുകൂട്ടരും ലഭിച്ച അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ മുന്നിട്ടു നിന്നപ്പോള്‍ മത്സരം അധികസമയത്തേക്കു നീളുമെന്നു തോന്നിച്ചു.

എന്നാല്‍ 88-ാം മിനിറ്റില്‍ വീണ്ടും ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ പിഴവ് സ്പാനിഷ് പടയുടെ രക്ഷയ്‌ക്കെത്തി. ഇടത് വിങ്ങില്‍ നിന്ന് ജോര്‍ഡി ആല്‍ബ നടത്തിയ മുന്നേറ്റം തടഞ്ഞ ഇറ്റാലിയന്‍ താരം ഫ്രാന്‍സെസ്‌കോ അക്കെര്‍ബിക്കു പക്ഷേ പന്ത് ക്ലിയര്‍ ചെയ്യാനായില്ല. റീബൗണ്ട് പിടിച്ചെടുത്തു റോഡ്രി ബോക്‌സിനുള്ളിലേക്കു നല്‍കിയ പാസ് ഹൊസേലു കൃത്യമായി വലയില്‍ എത്തിക്കുകയായിരുന്നു. ശേഷിച്ച ആറു മിനിറ്റോളം സമയം മികച്ച പ്രതിരോധം ഉയര്‍ത്തി ഇറ്റാലിയന്‍ തിരിച്ചുവരവിന് തടയിട്ട സ്‌പെയിന്‍ ഒടുവില്‍ കലാശക്കളിക്ക് ടിക്കറ്റും സ്വന്തമാക്കി. ഞായാറാഴ്ചയാണ് ക്രൊയേഷ്യ-സ്‌പെയിന്‍ ഫൈനല്‍.

logo
The Fourth
www.thefourthnews.in