ഒഡീഷയെ ഒറ്റഗോളിനു വീഴ്ത്തി; സെമി സാധ്യത നിലനിര്‍ത്തി കേരളം

ഒഡീഷയെ ഒറ്റഗോളിനു വീഴ്ത്തി; സെമി സാധ്യത നിലനിര്‍ത്തി കേരളം

നിജോ ഗില്‍ബര്‍ട്ടായിരുന്നു വിജയഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നാണ് നിജോ വലകുലുക്കിയത്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി നിലവിലെ ചാമ്പ്യന്മാരായ കേരളം. ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് കേരളം സെമി പ്രതീക്ഷകള്‍ കാത്തത്. നിജോ ഗില്‍ബര്‍ട്ടായിരുന്നു വിജയഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നാണ് നിജോ വലകുലുക്കിയത്.

ഇരുടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരം കരളത്തിന്റെ ആധിപത്യത്തോടെയാണ് ആരംഭിച്ചത്. ഒഡീഷയും ആക്രമണഫുട്‌ബോള്‍ തന്നെ പുറത്തെടുത്തപ്പോള്‍ മത്സരം ആദ്യ മിനിറ്റുമുതല്‍ ആവേശകരമായി.

15-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കേരളാ താരം ബോക്‌സിലേക്കു തൊടുത്ത ക്രോസ് ഒഡീഷ പ്രതിരോധ താരം കൈകൊണ്ടു തടുത്തതിനായിരുന്നു റഫറി സ്‌പോട്ടിലേക്കു വിരല്‍ചൂണ്ടിയത്. കിക്കെടുത്ത നിജോയ്ക്കു പിഴച്ചില്ല. കേരളം ഒരു ഗോളിനു മുന്നില്‍.

ഗോള്‍ വഴങ്ങിയതോടെ ഒഡീഷ ആക്രമണം ശക്തമാക്കി. ഇതോടെ കേരളത്തിന്റെ പ്രതിരോധനിരയ്ക്കു പിടിപ്പതു പണിയായി. എന്നാല്‍ ഒഡീഷ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്കു മുന്നില്‍ പതറാതെ പിടിച്ചുനിന്ന കേരളം ആദ്യ പകുതി ഒരു ഗോള്‍ ലീഡില്‍ അവസാനിപ്പിച്ചു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ കേരളം പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിയുകയായിരുന്നു. ആക്രമണങ്ങള്‍ക്കു മുതിരാതെ സ്വന്തം കോട്ട ഭദ്രമാക്കാനുള്ള കേരളത്തിന്റെ ശ്രമം പൂര്‍ണമായും ഫലം കാണുകയും ചെയ്തു. തോല്‍വിയോടെ ഒഡീഷയുടെ സെമിഫൈനല്‍ സാധ്യതകള്‍ അവസാനിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in