ഗോൾ നേടിയ ലീഡ്സ് താരങ്ങളുടെ ആഹ്ളാദം
ഗോൾ നേടിയ ലീഡ്സ് താരങ്ങളുടെ ആഹ്ളാദം

ഇരുപത് വർഷത്തിനിടയിൽ ആദ്യമായി ചെൽസിയെ വീഴ്ത്തി ലീഡ്സ് യുണൈറ്റഡ്

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലീഡ്‌സിന്റെ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിക്ക് തോൽവി. ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ലീഡ്സ് യുണൈറ്റഡാണ് ആറ് വട്ടം ചാമ്പ്യന്മാരായ അവരെ അട്ടിമറിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലീഡ്‌സിന്റെ ജയം. ലീഡ്സ് യുണൈറ്റഡിന് വേണ്ടി ബ്രെണ്ടന്‍ ആരോണ്‍സണ്‍, റോഡ്രിഗോ, ജാക് ഹാരിസണ്‍ എന്നിവരാണ് ഗോളുകൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ടോട്ടൻഹാമിനോട് സമനില വഴങ്ങിയ ക്ഷീണം മാറ്റാൻ ഇറങ്ങിയ നീല പടയ്ക്ക് ലീഡ്‌സിന് മുന്നിൽ ഉത്തരമുണ്ടായില്ല. താരതമേന്യ കുഞ്ഞന്മാരായ ലീഡ്സ് തോമസ് ട്യുഷേലിനേയും സംഘത്തെയും വെള്ളം കുടിപ്പിച്ചു. പതിനാലാം മിനുട്ടിൽ റഹിം സ്റ്റെർലിങ് ലീഡ്സ് വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡായി. മനോഹരമായ നീക്കങ്ങളിലൂടെ ലീഡ്സ് ഗോൾമുഖത്തേക്ക് ചെൽസി വന്നെങ്കിലും നിർഭാഗ്യവും ഗോൾ വലയ്ക്ക് മുന്നില്‍ ലീഡ്സ് കീപ്പർ ഇല്ലൻ മെസ്ലിയറിന്റെ പ്രകടനവും വിലങ്ങുതടിയായി.

32-ാം മിനുട്ടിൽ ചെൽസി കീപ്പർ എഡ്വാർഡ് മെൻഡിയുടെ പിഴവിൽ നിന്നാണ് ലീഡ്സ് മുന്നിലെത്തിയത്. പ്രതിരോധത്തിൽ നിന്നും കിട്ടിയ പന്ത് മെൻഡിയുടെ കാലിൽ നിന്ന് റാഞ്ചിയ ബ്രെണ്ടന്‍ ആരോണ്‍സനാണ് സ്‌കോറർ. നാല് മിനിട്ടുകൾക്ക് ശേഷം ഹാരിസണിന്റെ ഫ്രീകിക്കിൽ തല വച്ച്‌ റോഡ്രിഗോ രണ്ടാം ഗോൾ നേടി. അറുപത്തിയൊമ്പതാം മിനുട്ടിൽ ജാക് ഹാരിസണ്‍ ലീഡ്‌സിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. മൂന്ന് ഗോൾ വീണതോടെ പരുക്കൻ അടവുകൾ പുറത്തെടുത്ത ചെൽസിക്ക് 84ാം മിനുറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട കാലിഡൗ കൗലിബാലിയെ നഷ്ടമായതും നാണക്കേടായി.

ഇരുപത് വർഷത്തിനിടയിൽ ആദ്യമായാണ് ലീഡ്സ് ചെൽസിയെ തോൽപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തോൽപ്പിച്ച ലീഡ്സ് രണ്ടാം മത്സരത്തിൽ സതാംപ്ടണോട്‌ സമനില വഴങ്ങി. പുതിയ മാനേജർ ജെസ്സി മാര്‍ഷിന്‌ കീഴിൽ കഴിഞ്ഞ സീസണിൽ തരംതാഴ്ത്തൽ ഒഴിവാക്കിയ ലീഡ്സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ടീമിന്റെ പ്രധാന താരങ്ങളായ റാഫിഞ്ഞയുടെയും കാൽവിൻ ഫിലിപ്പ്സിന്റെയും കൊഴിഞ്ഞ്‌പോക്ക്‌ എങ്ങനെ ബാധിക്കുമെന്നത് സീസൺ തുടക്കത്തിൽ ആരാധകരെ കുഴക്കിയിരുന്നു.

logo
The Fourth
www.thefourthnews.in