ലയണല്‍ മെസി
ലയണല്‍ മെസി

സൗദി സന്ദര്‍ശനം വിനയായി; മെസിയെ സസ്പെന്‍ഡ് ചെയ്ത് പിഎസ്ജി

സസ്‌പെന്‍ഷന്‍ കാലായളവില്‍ മെസിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലനം നടത്താനോ അനുമതിയില്ല

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ രണ്ടാഴ്ച്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി. അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. സസ്‌പെന്‍ഷന്‍ കാലായളവില്‍ മെസിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലനം നടത്താനോ അനുമതി ഉണ്ടാകില്ല. രണ്ടാഴ്ചയിലെ പ്രതിഫലവും തടഞ്ഞുവയ്ക്കും.

കുടുംബത്തോടമാണ് മെസി രണ്ട് ദിവസത്തെ സൗദി യാത്ര നടത്തിയത്. സൗദി ഫുട്‌ബോള്‍ അംബാസഡറായ മെസി സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യങ്ങള്‍ക്കായി ചെല്ലാന്‍ ടീം അധികൃതരോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ നിരസിക്കുകയായിരുന്നു. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കും. ടീമിലും പുറത്തും മെസിക്കെതിരെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നിനാല്‍ പിഎസ്ജി കരാര്‍ പുതുക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്.

സസ്‌പെന്‍ഷന്‍ നേരിടുന്ന മെസിക്ക് ട്രോയ്‌സിനും അജാസിയോയ്ക്കുമെതിരെ വരാനിരിക്കുന്ന ലീഗ് 1 മത്സരങ്ങള്‍ നഷ്ടമാകും. ഒക്ടോബര്‍ 21 ന് ഓക്‌സറെയ്‌ക്കെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. ലോറിയന്റിനോട് പിഎസ്ജി ഹോം ഗ്രൗണ്ടില്‍ 3-1 ന് തോല്‍വിയേറ്റു വാങ്ങിയതോടെ മെസിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ലോകകപ്പ് ജേതാവായ മെസിയെ സ്വാഗതം ചെയ്തുകൊണ്ട് സൗദി ടൂറിസം മന്ത്രി മുഹമ്മദ് അല്‍ ഖത്തീബ് ട്വീറ്റ് ചെയ്തത്.

മെസിയും സൗദി സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മെസ്സിയെ സൈന്‍ ചെയ്യിക്കാനായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതാണ് മെസിയുടെ സൗദി സന്ദര്‍ശനത്തെ വിവാദത്തിലേക്ക് നയിക്കാനുള്ള കാരണം.

logo
The Fourth
www.thefourthnews.in