ബ്രസീല്‍ പിടിക്കുമെന്ന് ശിവന്‍കുട്ടി; എങ്കില്‍ അത് വീട്ടിലേക്കുള്ള വിമാനമെന്ന് മണിയാശാന്‍

ബ്രസീല്‍ പിടിക്കുമെന്ന് ശിവന്‍കുട്ടി; എങ്കില്‍ അത് വീട്ടിലേക്കുള്ള വിമാനമെന്ന് മണിയാശാന്‍

ഖത്തറില്‍ ബ്രസീല്‍ ലോകകിരീടം ചൂടുമെന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് മന്ത്രി വി. ശിവന്‍കുട്ടിയെ മറ്റു സിപിഎം നേതാക്കള്‍ 'കടന്നാക്രമിക്കുക'യാണ്.
Updated on
1 min read

2022 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഖത്തറില്‍ പന്തുരുളാന്‍ കേവലം ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഫുട്‌ബോള്‍ ആവേശത്തിന്റെ ആരവങ്ങളിലേക്ക് ഇറങ്ങുകയാണ് ആരാധകര്‍. ഓരോ ലോകകപ്പും ആഘോഷമാക്കുന്ന കേരളത്തിലും സ്ഥിതി വിഭിന്നമല്ല.

ലോകകപ്പിന് 30 നാള്‍ മാത്രം ശേഷിക്കെ അവകാശവാദങ്ങളുമായി ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരും ഇതില്‍ നിന്നു മാറിനില്‍ക്കുന്നില്ല. എപ്പോഴത്തെയും പോലെ സിപിഎമ്മില്‍ തന്നെയാണ് 'അടി' തുടങ്ങിയിരിക്കുന്നത്.

ഖത്തറില്‍ ബ്രസീല്‍ ലോകകിരീടം ചൂടുമെന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് മന്ത്രി വി. ശിവന്‍കുട്ടിയെ മറ്റു സിപിഎം നേതാക്കള്‍ 'കടന്നാക്രമിക്കുക'യാണ്. മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ നേതൃത്വത്തിലാണ് ആക്രമണം. എംഎല്‍എമാരായ ഇപി ജയരാജന്‍, ലിന്റോ ജോസഫ്, വികെ പ്രശാന്ത് എന്നിവരും മണിയാശാനൊപ്പമുണ്ട്.

'ഇക്കുറി ബ്രസീല്‍ പിടിക്കും' എന്നായിരുന്നു 'ലോകകപ്പിന് ഇനി 30 നാള്‍' എന്ന തലക്കെട്ടില്‍ ബ്രസീല്‍ ആരാധകനായ മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ചെയ്തത്. എങ്കില്‍ അത് വീട്ടിലേക്കുള്ള വിമാനമായിരിക്കും എന്നായിരുന്നു മണിയാശാന്റെ തഗ് മറുപടി. 'ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് പിടിക്കാതിരിക്കട്ടെ, സെമി വരെയെങ്കിലും എത്തട്ടെ' എന്നാണ് കടുത്ത അര്‍ജന്റീന ആരാധകനായ മണിയുടെ മറുപടി.

ഇതിനു പിന്നാലെ അര്‍ജന്റീന ആരാധകരായ ജയരാജനും ലിന്റോയും പ്രശാന്തുമെല്ലാം ശിവന്‍കുട്ടിക്കെതിരേ തിരിയുകയായിരുന്നു. 'ഈ കപ്പ് കണ്ട് പനിക്കേണ്ട സഖാവെ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങെടുത്തു' എന്നു വികെ പ്രശാന്ത് പോസ്റ്റ് ചെയ്തപ്പോള്‍ ''കോപ്പാ അമേരിക്ക നേടി, ഫൈനലിസിമയും നേടി, ഇനി ഖത്തര്‍ ലോകകപ്പിലും മുത്തമിടും, വാമോസ് അര്‍ജന്റീന' എന്നാണ് ജയരാജന്‍ ശിവന്‍കുട്ടിക്കു നല്‍കിയ മറുപടി.

'ഈ കപ്പ് അര്‍ജന്റീനയ്ക്കുള്ളതാണ്' എന്ന് കെവി സുമേഷും 'ഈ കപ്പ് ഞങ്ങള്‍ ഇങ്ങ് എടുത്തു' എന്ന് ലിന്റോയും കമന്റ് ചെയ്തപ്പോള്‍ ശിവന്‍കുട്ടിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏറ്റവും ഒടുവില്‍ കമന്റ് ചെയ്ത പികെ മമ്മിക്കുട്ടി എംഎല്‍എയില്‍ നിന്നുപോലും പിന്തുണ ലഭിച്ചില്ല. 'അർജന്റീന ഒരുങ്ങിക്കഴിഞ്ഞു. one and only അർജന്റീന, മെസ്സി... അത്തറിന്റെ മണമുള്ള ഖത്തറിലെ കപ്പ് അത് മെസ്സിയും പിള്ളേരും കൊണ്ട് പോകും..... വാ മോസ് അർജന്റീന' -എന്നായിരുന്നു മമ്മിക്കുട്ടി ശിവന്‍കുട്ടിക്ക് നല്‍കിയ മറുപടി. നേതാക്കളുടെ ഫുട്‌ബോള്‍ പോര് പ്രവര്‍ത്തകരും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

logo
The Fourth
www.thefourthnews.in