കണങ്കാല്‍ വേദന സഹിക്കാന്‍ വയ്യ; പരിശീലനം പാതിവഴിക്ക് നിര്‍ത്തി സഹല്‍, എഎഫ്‌സി ഏഷ്യന്‍ കപ്പ് നഷ്ടമായേക്കും

കണങ്കാല്‍ വേദന സഹിക്കാന്‍ വയ്യ; പരിശീലനം പാതിവഴിക്ക് നിര്‍ത്തി സഹല്‍, എഎഫ്‌സി ഏഷ്യന്‍ കപ്പ് നഷ്ടമായേക്കും

12 മുതല്‍ ഖത്തറിലാണ് എഎഫ്‌സി കപ്പിന് തുടക്കമാകുന്നത്. കരുത്തരായ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിനെ വിട്ടൊഴിയാതെ പരുക്ക് ഭീഷണി. കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് താരത്തിന് എ എഫ് സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകുമെന്നാണ് സൂചന. ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു സഹല്‍. എന്നാല്‍ കണങ്കാലിലെ വേദന സഹിക്കാന്‍ കഴിയാത്തതിനേത്തുടര്‍ന്ന് താരം പരിശീലനം പാതിവഴിക്ക് അവസാനിപ്പിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ മാസം 12 മുതല്‍ ഖത്തറിലാണ് എഎഫ്‌സി കപ്പിന് തുടക്കമാകുന്നത്. കരുത്തരായ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ടൂര്‍ണമെന്റിന്റെ തയാറെടുപ്പിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ നേരത്തെ തന്നെ ദോഹയില്‍ എത്തിയിരുന്നു. ഇവിടെ പരിശീലനം നടത്തുന്നതിനിടെയാണ് സഹല്‍ വേദന സഹിക്കാനാകാതെ ക്യാമ്പ് വിട്ടത്.

താരത്തെ അടുത്താഴ്ചയോടെ സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും അതിനു ശേഷം മാത്രമേ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനാകുമോയെന്ന് വ്യക്തമാക്കാന്‍ കഴിയൂവെന്നും ടീം മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പ്രതികരിച്ചു. സഹലിന് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനാകാതെ പോയാല്‍ ഇന്ത്യക്ക് അത് കനത്ത തിരിച്ചടിയാകും.

ഇന്ത്യന്‍ ടീം നേരത്തെ തന്നെ പരുക്കിന്റെ പിടിയിലായിരുന്നു. യുവതാരങ്ങളായ അന്‍വര്‍ അലി, ആഷിക് കുരുണിയന്‍ എന്നിവര്‍ ഏറെക്കാലമായി പരുക്കിനെത്തുടര്‍ന്ന് കളത്തിന് പുറത്തായിരുന്നു. ഇതിനു പുറമേ ജീക്‌സണ്‍ സിങ്, ഗ്ലെന്‍ മാര്‍ട്ടിന്‍, രോഹിത് കുമാര്‍ എന്നിവരുടെ പരുക്കുകളും കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് തലവേദനയാണ്. അതിനിടയിലാണ് ഇപ്പോള്‍ സഹലും ക്യാമ്പ് വിടുന്നത്. 13-ന് ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 18-ന് ഉസ്‌ബെക്കിസ്ഥാനെയും 23-ന് സിറിയയെയും നേരിടും.

logo
The Fourth
www.thefourthnews.in