പണത്തിനും സ്വാധീനത്തിനും വഴങ്ങാതെ കായികരംഗം

പണത്തിനും സ്വാധീനത്തിനും വഴങ്ങാതെ കായികരംഗം

യുവേഫ പ്രസിഡൻ്റ് അലക്സാണ്ടർ ഷെഫ്രിനിൻ്റെ വാക്കുകൾ ദൃഢമാണ്. " യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ, യുവേഫ കോൺഫറൻസ് ലീഗ് തുടങ്ങിയവ നടക്കുന്നതു യൂറോപ്പിൽ മാത്രമായിരിക്കും."

യുവേഫ ചാംപ്യൻസ് ലീഗിൽ സൗദി ഫുട്ബോൾ ക്ലബിനു പ്രവേശം നിഷേധിച്ചതിനു തൊട്ടുപിന്നാലെയാണ് ചൈനയിലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ റഷ്യയുടെയും ബലറൂസിൻ്റയും താരങ്ങൾക്ക് മത്സരിക്കാനാവില്ലെന്ന തീരുമാനവുമായി രാജ്യാന്തര ഒളിംപിക് സമിതി രംഗത്തുവന്നത്.ഈ തീരുമാനങ്ങളിൽ അദ്ഭുതപ്പെടേണ്ടതില്ല.പണത്തിനും രാഷ്ട്രീയ സ്വാധീനങ്ങൾക്കും അപ്പുറമാണ് സ്പോർട്സ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടുവെന്നു മാത്രം.

ലയണൽ മെസി അമേരിക്കയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലും പ്രഫഷണൽ ഫുട്ബോൾ കളിക്കുന്നതുകൊണ്ടോ ,സൗദി ക്ലബുകളിലേക്ക്  യൂറോപ്യൻ താരങ്ങൾ കൂടുതലായി ചേക്കേറുന്നതുകൊണ്ടോ യൂറോപ്യൻ ഫുട്ബോളിൻ്റെ തിളക്കം കുറയില്ലെന്ന് യുവേഫ വ്യക്തമാക്കുന്നു.

യൂറോപ്യൻ ഫുട്ബോൾ ക്ലബുകളിൽ ഗൾഫ് പണം ഒഴുകിയെത്തുന്നതും പല ക്ളബുകളുടെയും നിയന്ത്രണം തന്നെ സൗദിയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതും അറിയാതെയല്ല യുവേഫയുടെ തീരുമാനം. മറിച്ച് യൂറോപ്യൻ ഫുട്ബോളിൽ സൗദി ക്ളബ് കളിച്ചാൽ അത് പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാകും എന്ന് മനസ്സിലാക്കിയുള്ള തീരുമാനമാണ്. യുവേഫ പ്രസിഡൻ്റ് അലക്സാണ്ടർ ഷെഫ്രിനിൻ്റെ വാക്കുകൾ ദൃഢമാണ്. " യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ, യുവേഫ കോൺഫറൻസ് ലീഗ് തുടങ്ങിയവ നടക്കുന്നതും യൂറോപ്പിൽ മാത്രമായിരിക്കും."

അതായത് ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പു നടന്ന വേളയിൽ ബി.സി.സി.ഐ. ദക്ഷിണാഫ്രിക്കയിൽ ഐ.പി.എൽ. സംഘടിപ്പിച്ചതു പോലൊരു പരീക്ഷണം യുവേഫ നടത്തില്ലെന്നു വ്യക്തം.  അതിഥികളായി സൗദി ക്ളബുകൾക്ക് അവസരം കൊടുത്താൽ യൂറോപ്പിൻ്റെ ഫുട്ബോൾ എന്ന സങ്കല്പം മാറും. നാളെ ചൈനയിൽ നിന്നോ മറ്റേതെങ്കിലും സമ്പന്ന രാജ്യങ്ങളിൽ നിന്നോ ഇതേ ആവശ്യം ഉയരാം. അതും മുൻകൂട്ടി കണ്ടുകൊണ്ടുള്ള തീരുമാനമാണ് യുവേഫ കൈക്കൊണ്ടത്.

ഇതിനു പിന്നാലെയാണ് ഐ.ഒ.സിയുടെ തീരുമാനം വന്നത്. യുക്രെയ്ൻ  ആക്രമിച്ചതിൻ്റെ പേരിൽ റഷ്യയ്ക്കും ബലറൂസിനും രാജ്യാന്തര ഒളിംപിക് കമ്മിറ്റി വിലക്ക് ഏർപ്പടുത്തിയിരിക്കുകയാണ്. പക്ഷേ, അവിടുന്നുള്ള താരങ്ങൾക്ക് അടുത്ത വർഷം പാരിസ് ഒളിംപിക്സിൽ വ്യക്തികളായി മത്സരിക്കാം. ഇങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒളിംപിക്സ് യോഗ്യത നേടാൻ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെ പങ്കാളിത്തം ഉപകരിച്ചേനെ. അഞ്ഞൂറോളം അത്ലിറ്റുകൾ റഷ്യയിൽ നിന്നും ബലറൂസിൽ നിന്നുമായി ഏഷ്യൻ ഗെയിംസിൽ അതിഥികളായി മത്സരിക്കാൻ തയാറെടുത്ത് വരികയായിരുന്നു. ഇനി ഇവർക്ക് എപ്പോൾ എവിടെ യോഗ്യത നേടാൻ കഴിയുമെന്നു നിശ്ചയമില്ല.

റഷ്യയെയും ബലറൂസിനെയും മാത്രമല്ല , ഓസ്ട്രേലിയയെയും ന്യൂസിലൻഡിന്നെയും ചൈന ഏഷ്യൻ ഗെയിംസിനു ക്ഷണിച്ചിരുന്നു.ഒളിംപിക്  കൗൺസിൽ ഓഫ് ഏഷ്യയുടെ അനുമതിയോടെയായിരക്കുമല്ലോ ഈ ക്ഷണം. പക്ഷേ. ഐ.ഒ.സിയുമായി ആലോചിച്ചിരിക്കില്ല.

ഒരു രാജ്യത്തെ വിലക്കുമ്പോഴും അവിടുത്തെ താരങ്ങളെ വിലക്കാറില്ല.അഭയാർഥി താരങ്ങൾക്ക് പ്രത്യേക ടീമായി ഒളിംപിക്സിൽ മത്സരിക്കാൻ ഇപ്പോൾ അവസരമുണ്ട്. അവർക്ക് പരിശീലനത്തിനും യോഗ്യത നേടുന്നതിനും സൗകര്യവും ഒരുക്കുന്നു. ആ സ്ഥിതിക്ക് ,ഏഷ്യൻ ഗെയിംസിലെ അവസരം റഷ്യൻ താരങ്ങൾക്കു നിഷേധിക്കേണ്ടതുണ്ടായിരുന്നോ എന്നു ചോദിക്കാം. പക്ഷേ, യുവേഫയുടേതു പോലെ ഐ.ഒ.സിയും ഏഷ്യ എന്ന ചട്ടക്കൂട് മാറ്റേണ്ടതില്ല, അഥവാ പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കേണ്ടതില്ല എന്നു ചിന്തിച്ചിരിക്കും. ഈ ചിന്തയാണല്ലോ സ്പോർട്സിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തീരുമാനത്തെ സ്പോർട്സ്മാൻ സ്പിപിരിറ്റോടെ ഉൾക്കൊള്ളാം. റഷ്യൻ ,ബലറൂസ്  താരങ്ങൾക്ക് പാരിസ് ഒളിംപിക്സിനു യോഗ്യത നേടാൻ മറ്റു വഴികൾ തുറക്കട്ടെയെന്ന് ആശംസിക്കാം.

logo
The Fourth
www.thefourthnews.in