ഗുഡ്‌ലക്ക് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, എതിരാളികള്‍ ഓസ്‌ട്രേലിയ

ഗുഡ്‌ലക്ക് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, എതിരാളികള്‍ ഓസ്‌ട്രേലിയ

പരുക്കിനെത്തുടര്‍ന്ന് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇന്ന് കളിക്കില്ല

ചരിത്രം ആവര്‍ത്തിച്ച് വീണ്ടുമൊരു അട്ടിമറി... ഖത്തറിന്റെ മണ്ണില്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആരാധകര്‍ കൊതിക്കുന്നത് ഇതുമാത്രമാണ്. അല്‍ റയാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഗുഡ്‌ലക്ക് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, എതിരാളികള്‍ ഓസ്‌ട്രേലിയ
ഇന്ത്യന്‍ ഫുട്ബോളിന് മുന്നിലെ ധർമസങ്കടം; ഛേത്രിക്ക് ശേഷം ഇനി ആര്?

റാങ്കിങ്ങും ചരിത്രവും ഓസ്‌ട്രേലിയയ്‌ക്കൊപ്പമാണ്. ലോകറാങ്കിങ്ങില്‍ 25-ാം സ്ഥാനത്താണ് ഓസ്‌ട്രേലിയ, ഇന്ത്യയാകട്ടെ 102-ാം സ്ഥാനത്തും. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ ഏറ്റവും ശക്തരായ എതിരാളികളാണ് ഓസീസ്. ഉസ്‌ബെക്കിസ്താന്‍, സിറിയ, എന്നിവരാണ് മറ്റ് ടീമുകള്‍. അതിശക്തര്‍ക്കെതിരേ തന്നെ ആദ്യ അങ്കം കുറിക്കുന്ന ഇന്ത്യ തോല്‍വി ഒഴിവാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മനസില്‍ക്കാണുന്നത്.

എന്നാല്‍ ഓസീസിനെതിരേ 68 വര്‍ഷം മുമ്പ് കാഴ്ചവച്ച ഒരു പ്രകടനം ടീം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും പ്രാര്‍ഥനയും. 1956-ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഓസ്‌ട്രേലിയയെ 4-2 എന്ന സ്‌കോറിന് തകര്‍ത്തുവിട്ട ചരിത്രം ഇന്ത്യയ്ക്കുണ്ട്. അതേ പ്രകടനമാണ് ഇന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2015-ല്‍ ഏഷ്യന്‍ കപ്പ് ജേതാക്കളായ ഓസ്‌ട്രേലിയന്‍ കരുത്തിനു മുന്നില്‍ ഇന്ത്യക്ക് എത്രത്തോളം പിടിച്ചുനില്‍ക്കനാകുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

ഗുഡ്‌ലക്ക് ഇന്ത്യ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, എതിരാളികള്‍ ഓസ്‌ട്രേലിയ
നെവിൽ ഡിസൂസ ഓസ്ട്രേലിയയെ നാണം കെടുത്തിയ ദിവസം

ഇതിനു മുമ്പ് ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ അവസാനമായി ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയത് 2011-ലായിരുന്നു. അന്ന് ഗ്രൂപ്പ് റൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഓസ്‌ട്രേലിയ ഇന്ത്യയെ തകര്‍ത്തിരുന്നു. അന്നത്തെ ആ ടീമിനേക്കാള്‍ കരുത്തരാണ് ഇന്നത്തെ ഓസ്‌ട്രേലിയന്‍ ടീമെന്നത് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നു. യുവനിരയുടെ കരുത്തുമായാണ് അവര്‍ എത്തിയിരിക്കുന്നത്. 26 അംഗ സ്‌ക്വാഡില്‍ 19 പേരും യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ്.

മറുവശത്ത് തങ്ങളുടെ മൂന്നാമത്തെ മാത്രം ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്ന ഇന്ത്യ 39 വയസു പിന്നിട്ട സുനില്‍ ഛേത്രിയിലാണ് ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇതിനു മുമ്പ് 2011, 2019 വര്‍ഷങ്ങളിലാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കളിച്ചത്. ഈ വര്‍ഷങ്ങളിലായി ആറു മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഛേത്രി നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടു മലയാളികളാണ് ടീമിലുള്ളത്. അതില്‍ സഹല്‍ അബ്ദുള്‍ സമദ് ഇന്ന് കളത്തിലുണ്ടാകില്ല. എന്നാല്‍ കെപി രാഹുല്‍ ഇന്ന് കളിക്കുമെന്നാണ് സൂചന. പരുക്കാണ് സഹലിന് വിനയായത്. പരുക്കുകാരണം യുവതാരം ജീക്‌സണ്‍ സിങ്ങും ഇന്ന് കളിക്കില്ല.

ജീക്‌സന്റെ അഭാവത്തില്‍ അനിരുദ്ധ് ഥാപ്പയായിരിക്കും മിഡ്ഫീല്‍ഡ് ജനറല്‍. തുണയ്ക്കായി സുരേഷ് സിങ്ങുമുണ്ടാകും. ലാലിയന്‍സ്വാല ചാങ്‌തെയും നൊയോറം സിങ്ങുമായിരിക്കും ആദ്യ ഇലവനില്‍ വിങ്ങുകളില്‍ ഇടംപിടിക്കുക. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് പകരക്കരാനായേക്കും. ഗുര്‍പ്രീത് സിങ് സന്ധുവാണ് കാവല്‍ക്കാരന്‍. പരിചയസമ്പന്നനായ സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധനിരയില്‍ രാഹുല്‍ ഭെക്കെ, ആകാശ് മിശ്ര, നിഖില്‍ പൂജാരി എന്നിവരും ഇടംപിടിക്കും. മുന്നണിയില്‍ ഛേത്രിക്കൊപ്പം രാഹുലുമുണ്ടാകും.

logo
The Fourth
www.thefourthnews.in