'ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ മെസിയെ വേണ്ടെന്നു വയ്ക്കും?'

'ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ മെസിയെ വേണ്ടെന്നു വയ്ക്കും?'

മെസിക്കു പുറമേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് കാസിമിറോയുടെ പട്ടികയിലുള്ള മറ്റു രണ്ടു താരങ്ങള്‍.

ലോകമെമ്പാടുമുള്ള ലയണല്‍ മെസി ആരാധകരുടെ മനം കവര്‍ന്ന് ബ്രസീലിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പ്രതിരോധനിരയിലെ സൂപ്പര്‍ താരം കാസിമിറോ. തന്റെ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി കാസിമിറോ തിരഞ്ഞെടുത്തത് ചിരവൈരിയായ ലയണല്‍ മെസിയെയാണ്. 'ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവര്‍ എങ്ങനെ മെസിയെ ഇഷ്ടപ്പെടാതിരിക്കും' എന്ന ചോദ്യത്തോടെയാണ് തന്റെ ഏറ്റവും മികച്ച മൂന്നു താരങ്ങളില്‍ ഒരാളായി മെസിയെ ബ്രസീലിയന്‍ താരം തിരഞ്ഞെടുത്തത്.

മെസിക്കു പുറമേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് കാസിമിറോയുടെ പട്ടികയിലുള്ള മറ്റു രണ്ടു താരങ്ങള്‍. ഇതില്‍ നെയ്മറും ക്രിസ്റ്റിയാനോയും കാസിമിറോയുടെ സഹതാരങ്ങളാണ്. റയല്‍ മാഡ്രിഡിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ക്രിസ്റ്റിയാനോയക്കൊപ്പവും ബ്രസീല്‍ ദേശീയ ടീമില്‍ നെയ്മറിനൊപ്പവും കാസിമിറോ കളിച്ചിട്ടുണ്ട്. റയലില്‍ 122 മത്സരങ്ങളിലാണ് താരം ക്രിസ്റ്റിയാനോയ്‌ക്കൊപ്പം ബൂട്ടുകെട്ടിയത്.

എന്നാല്‍ ഈ രണ്ടു സഹതാരങ്ങള്‍ക്കും മുകളിലായാണ് കാസിമിറോ മെസിയെ പ്രതിഷ്ഠിച്ചത്. ''മെസി സ്വന്തമായി ഒരു യുഗം സൃഷ്ടിക്കുകയായിരുന്നു. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവര്‍ എങ്ങനെ മെസിയെ ഇഷ്ടപ്പെടാതിരിക്കും. അദ്ദേഹത്തിനെതിരേ കളിക്കാന്‍ കഴിഞ്ഞത് തന്നെ ആദരവായി കാണുന്നു. അഭിപ്രായം പറയാന്‍ പറ്റിയ ആളല്ല അദ്ദേഹം, കാരണം അദ്ദേഹത്തെ ആരാധിക്കാനേ കഴിയൂ''- കാസിമിറോ പറഞ്ഞു.

മെസിയോട് നിറഞ്ഞ ആരാധനയാണെന്നു വെളിപ്പെടുത്തിയ കാസിമിറോ പക്ഷേ മെസി ലോകകിരീടം ഉയര്‍ത്തിയത് കണ്ടില്ലെന്നും തുറന്നുപറഞ്ഞു. ''ആ ലോകകപ്പ് അദ്ദേഹത്തിന് അര്‍ഹിച്ചത് തന്നെയാണ്. അത് ഉയര്‍ത്തുന്നത് പക്ഷേ ഞാന്‍ കണ്ടില്ല. ഞങ്ങളുടെ(ബ്രസീല്‍ ടീമിന്റെ) തോല്‍വി അത്രമാത്രം തകര്‍ത്തു കളിഞ്ഞിരൃന്നു. ഒരു മാസത്തോളം ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നത് നിര്‍ത്തിയിരുന്നു. ഞാന്‍ ടെലിവിഷന്‍ ഓണ്‍ ചെയ്യാറേ ഉണ്ടായിരുന്നില്ല''- കാസിമിറോ വ്യക്തമാക്കി.

മെസി കിരീടം ഉയര്‍ത്തിയതിനൊപ്പം തന്നെ തന്റെ ആത്മാര്‍ഥ സുഹൃത്ത് അതിന്റെ ഭാഗമായതിലും ആഹ്‌ളാദമുണ്ടെന്ന് കാസിമിറോ പറഞ്ഞു. അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെയാണ് കാസിമിറോ സൂചിപ്പിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ''ലിച്ച കിരീടം നേടിയത് എനിക്ക് ഏറെ ആഹ്‌ളാദം പകരുന്നു. എന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും ലോകകിരീടം അര്‍ഹിച്ചിരുന്നെങ്കില്‍ അത് ലിസാന്‍ഡ്രോ മാത്രമാണ്''- കാസിമിറോ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in