ഏഷ്യന്‍ ഗെയിംസ്: 'അയോഗ്യ'യാക്കപ്പെട്ടിട്ടും ജ്യോതിക്ക് വെള്ളി; 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംഭവിച്ചത്

ഏഷ്യന്‍ ഗെയിംസ്: 'അയോഗ്യ'യാക്കപ്പെട്ടിട്ടും ജ്യോതിക്ക് വെള്ളി; 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംഭവിച്ചത്

ഇന്നലെ നടന്ന 100 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു വിവാദങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളുമുണ്ടായത്

ഏഷ്യന്‍ ഗെയിംസില്‍ വിവാദങ്ങള്‍ക്കും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും ഒടുവിലായിരുന്നു ഫാള്‍സ് സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യയാക്കിയതിന് ശേഷം വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യാരാജിയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചത്. 100 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം പൂര്‍ത്തിയായതിന് അരമണിക്കൂറിന് ശേഷമായിരുന്നു പ്രഖ്യാപനം വന്നത്. മൂന്നാമതായി ഫിനിഷ് ചെയ്ത ജ്യോതി വെള്ളിയിലേക്ക് എത്തിയത് ചൈനീസ് താരത്തെ അയോഗ്യയാക്കിയതിന് ശേഷവും.

വിവാദങ്ങള്‍ക്ക് തുടക്കമായത് ചൈനീസ് താരം യാന്നി വു വെടിയൊച്ച ഉയരുന്നതിന് മുന്‍പ് ഓടിത്തുടങ്ങിയതോടെയാണ്. പിന്നാലെ ജ്യോതിയും കുതിപ്പിലേക്ക് കടന്നിരുന്നു. ഇരുവരേയും അയോഗ്യരാക്കാമെന്ന തീരുമാനമായിരുന്നു ആദ്യം ഔദ്യോഗിക പക്ഷത്ത് നിന്നുണ്ടായത്. പിന്നാലെ ഇരുവരേയും മത്സരിക്കാന്‍ അനുവദിക്കുകയും മത്സരശേഷം അന്തിമ തീരുമാനത്തിലെത്താമെന്ന നിലപാട് സ്വീകരിച്ചു.

രണ്ടാമതായി വു ഫിനിഷ് ചെയ്തു പിന്നാലെ ജ്യോതിയും. എന്നാല്‍ ഓട്ടത്തിന് ശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനത്തിലാണ് മാറ്റമുണ്ടായത്. ഇതോടെ അന്താരാഷ്ട്ര വേദിയില്‍ ജ്യോതിയുടെ ആദ്യ വെള്ളിമെഡല്‍ ഹാങ്ഷൂവില്‍ പിറന്നു.

വിവാദത്തിലേക്ക് നയിച്ചത്

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ചാം നമ്പര്‍ ട്രാക്കിലായിരുന്നു ജ്യോതി, വു നാലിലും. വെടിയുതിര്‍ക്കുന്നതിന് മുന്‍പ് തന്നെ വു ഓട്ടമാരംഭിച്ചു. ജ്യോതിയുടെ ഭാഗത്തുനിന്ന് ഉടന്‍ തന്നെ പ്രതിഷേധം ഉയരുകയും വൂവിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. ജ്യോതിയുടെ തുടക്കവും പിഴച്ചിരുന്നു.

ചൈനീസ് അത്ലറ്റിനാണ് തുടക്കം പിഴച്ചതെന്നും ജ്യോതിയും മറ്റ് താരങ്ങളും പിന്തുടരുകയായിരുന്നെന്നും അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലോക അത്ലറ്റിക്സ് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ വൈസ് പ്രസിഡന്റുമായ അദില്ലെ സുമരിവല്ല ഇ എസ് പി എന്നിനോട് പ്രതികരിക്കവെ പറഞ്ഞത്.

പിന്നീട് സംഭവിച്ചത്

ഫാള്‍സ് സ്റ്റാര്‍ട്ടിന്റെ ദൃശ്യങ്ങള്‍ നിരവധി തവണ പരിശോധിച്ച ഔദ്യോഗിക വിഭാഗം വൂവിന് റെഡ് കാര്‍ഡ് നല്‍കി. റെഡ് കാര്‍ഡ് അര്‍ത്ഥമാക്കുന്നത് അയോഗ്യയാക്കപ്പെട്ടെന്നും മത്സരിക്കാനാകില്ലെന്നുമാണ്. വൂവിന് പുറമെ ജ്യോതിക്കും റെഡ് കാര്‍ഡ് നല്‍കിയിരുന്നു. ഈ തീരുമാനത്തിനെതിരെയായിരുന്നു ജ്യോതിയുടെ പ്രതിഷേധമുണ്ടായത്ത്. വൂവിന് പിഴച്ചതിന് തനിക്കെതിരെ എന്തിനാണ് നടപടിയെന്ന ചോദ്യവും ജ്യോതി ഉയര്‍ത്തി. ദൃശ്യങ്ങള്‍ പലതവണ നിരീക്ഷിച്ചതിന് ശേഷവും ഒരു തീരുമാനത്തിലെത്താന്‍ ഔദ്യോഗിക പക്ഷത്തിന് കഴിഞ്ഞില്ല. പിന്നീട് ഇരുവരേയും മത്സരിക്കാന്‍ അനുവദിച്ചു. വൂവിന്റെ തുടക്കം പിഴച്ചെന്നും ജ്യോതി അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത് മത്സരശേഷം നടത്തിയ പരിശോധനയിലാണ്.

തീപാറിയ 100 മീറ്റര്‍ ഹഡില്‍സ്

നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടെങ്കിലും ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ട്രാക്കില്‍ കണ്ടത്. ആദ്യ 70 മീറ്ററില്‍ വൂ മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ ചൈനീസ് സഹതാരം യൂവി ലിന്‍ അവസാന നിമിഷം വൂവിനെ പിന്നിലാക്കി. അഞ്ചാം ഹഡില്‍ പിന്നിടുമ്പോള്‍ ചിത്രത്തിലേയില്ലായിരുന്നു ജ്യോതിയും പിന്നീട് തിരിച്ചുവരവ് നടത്തി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in