സ്‌ക്വാഷ് മധുരം; ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം

സ്‌ക്വാഷ് മധുരം; ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം

സൗരവ് ഘോഷാല്‍, അഭയ് സിങ്, മഹേഷ് മങ്കാവോങ്കര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കൊയ്തത്

ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വര്‍ണവുമായി ഇന്ത്യ. പുരുഷവിഭാഗം സ്ക്വാഷ് ടീമിനത്തിലാണ് നേട്ടം. ഫൈനലില്‍ പാകിസ്താനെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. സൗരവ് ഘോഷാല്‍, അഭയ് സിങ്, മഹേഷ് മങ്കാവോങ്കര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കൊയ്തത്. ആദ്യ മത്സരത്തില്‍ പാകിസ്താന്റെ ഇക്ബാല്‍ നസീറിനോട് മഹേഷ് നേരിട്ടുള്ള സെറ്റുകള്‍ക്ക്(8-11, 3-11, 2-11)പരാജയപ്പെട്ടെങ്കിലും അടുത്ത രണ്ടു മത്സരങ്ങളില്‍ ജയം കണ്ട സൗരവ് ഘോഷാലും അഭയ് സിങ്ങും സ്വര്‍ണം ഉറപ്പാക്കുകയായിരുന്നു.

പാക് താരം മുഹമ്മദ് ആസിമിനെ 11-5, 11-1, 11-3 എന്ന സ്‌കോറില്‍ തോല്‍പിച്ച ഘോഷാല്‍ ടീമിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ പാക് താരം സമന്‍ നൂറിനെ ആവേശപ്പോരാട്ടത്തില്‍ 7-11, 11-9, 11-8, 9-11, 12-10 എന്ന സ്‌കോറിന് തോല്‍പിച്ച് അഭയ് ടീമിനെ വിജയത്തിലെത്തിച്ചു. അഭയ്-സമന്‍ പോരാട്ടം 65 മിനിറ്റാണ് നീണ്ടുനിന്നത്.

ഇന്ന് ഇന്ത്യയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ - ഋതുജ ഭൊസാലെ സഖ്യമാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 36 ആയി. 10 സ്വര്‍ണവും 13 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 107 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 28 ഉം ദക്ഷിണ കൊറിയ 27 ഉം സ്വര്‍ണം നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in