ഗുസ്തി താരങ്ങളുടെ പ്രതിഷേധം; ഗീതാ ഫോഗാട്ടിനെ കസ്റ്റഡിയിലെടുത്തു

ഗുസ്തി താരങ്ങളുടെ പ്രതിഷേധം; ഗീതാ ഫോഗാട്ടിനെ കസ്റ്റഡിയിലെടുത്തു

സമരത്തില്‍ പങ്കെടുക്കാനെത്തവേയാണ് പോലീസ് നടപടി. ജന്തര്‍ മന്ദറിലേക്കു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു ഇവരെ പോലീസ് തടയുകയായിരുന്നു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി. നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ ഗുസ്തി താരം ഗീതാ ഫോഗാട്ടിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

ഗീതയും ഭര്‍ത്താവ് പവന്‍ സരോഹയുമാണ് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലായത്. ഇന്നു സമരത്തില്‍ പങ്കെടുക്കാനെത്തവേയാണ് പോലീസ് നടപടി. ജന്തര്‍ മന്ദറിലേക്കു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു ഇവരെ പോലീസ് തടയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നേരത്തെ സമരത്തില്‍ പങ്കെടുക്കാനെത്തുന്നവരെ തടയുന്ന നടപടിയാണ് ഡല്‍ഹി പോലീസ് സ്വീകരിക്കുന്നതെന്നു ഗുസ്തി താരങ്ങള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ താരങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഗീതയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത പോലീസ് നടപടി.

ഇതിനിടെ ഇന്നലെ രാത്രി സമരം ചെയ്ത ഗുസ്തി താരങ്ങള്‍ക്കു നേരെ പോലീസ് അക്രമം അഴിച്ചുവിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. മദ്യപിച്ചെത്തിയ പോലീസ് സംഘം തങ്ങളെ മര്‍ദിക്കുകയും വനിതാ താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്‌തെന്നു ഗുസ്തി താരങ്ങള്‍ പറഞ്ഞു.

സമരം ചെയ്യുന്ന താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കട്ടിലുകളുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ ആറു മണിക്കു ശേഷം ജന്തര്‍ മന്ദറിലേക്ക് പുറത്തുനിന്നുള്ള ആള്‍ക്കാര്‍ക്ക് പ്രവേശനമില്ലെന്നു പറഞ്ഞു പോലീസ് ഇവരെ തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു.

പിന്നീട് പോലീസ് ഗുസ്തി താരങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേരെ ലാത്തി വീശുകയായിരുന്നു. പോലീസ് നടപടിയില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റെന്നും ബോധരഹിതനായി വീണയാളെ ആശുപത്രിയിലെത്തിക്കേണ്ടി വന്നുവെന്നും ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in