കപ്പടിച്ചതിന് 'സ്‌പെഷ്യല്‍' പൂജ; ഐപിഎല്‍ ട്രോഫിയുമായി സൂപ്പര്‍ കിങ്‌സ്‌ തിരുപ്പതി ക്ഷേത്രത്തിൽ

കപ്പടിച്ചതിന് 'സ്‌പെഷ്യല്‍' പൂജ; ഐപിഎല്‍ ട്രോഫിയുമായി സൂപ്പര്‍ കിങ്‌സ്‌ തിരുപ്പതി ക്ഷേത്രത്തിൽ

സ്പോൺസർമാരിൽ ഒരാളായ ഇന്ത്യാ സിമന്റ്‌സ് ലിമിറ്റഡിന്റെ വൈസ് ചെയർമാൻ എൻ ശ്രീനിവാസനും പൂജയ്ക്കായി ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചരിത്ര വിജയത്തിന് പിന്നാലെ ഐപിഎൽ ട്രോഫിയുമായി ചെന്നൈ സൂപ്പർ കിങ്‌സ് സംഘം തിരുപ്പതി ക്ഷേത്രത്തിൽ. കിരീടം നേടി മണിക്കൂറുകൾക്ക് ഉള്ളിലാണ് സംഘം ട്രോഫിയുമായി ക്ഷേത്രദർശനത്തിന് എത്തിച്ചേർന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ സ്പോൺസർമാരിൽ ഒരാളായ ഇന്ത്യാ സിമന്റ്‌സ് ലിമിറ്റഡിന്റെ വൈസ് ചെയർമാൻ എൻ ശ്രീനിവാസനും പൂജയ്ക്കായി ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നു.

ഇന്ത്യാ സിമന്റ്‌സ് ലിമിറ്റഡിനെ കൂടാതെ ടിവിഎസ് യൂറോഗ്രിപ്, ഗൾഫ് ഓയിൽ, നിപ്പോൺ പെയിന്റ്, ജിയോ എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്പോൺസര്‍മാര്‍. പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ചതിന്‌ പ്രത്യേക പൂജയും നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഐപിഎൽ ട്രോഫി കാണാനായി സിഎസ്കെ, ഐപിഎൽ ആരധകർ ക്ഷേത്രത്തിൽ തടിച്ചു കൂടി.

അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം. രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനമായിരുന്നു ചെന്നൈയ്ക്കു തുണയായത്. മത്സരം ഫിനിഷ് ചെയ്യാനിറങ്ങിയ നായകന്‍ മഹേന്ദ്ര സിങ് ധോണി നേരിട്ട ആദ്യ പന്തില്‍ പുറത്തായതോടെ ഹതാശരായ ആരാധകരെ ആവേശത്തിലാറാടിച്ച് ഒടുവില്‍ ജഡേജ ചെന്നൈയുടെ വിജയറണ്‍ കുറിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in