ഒരു റണ്‍ ജയം; പ്ലേ ഓഫില്‍ കടന്ന് ലഖ്‌നൗ

ഒരു റണ്‍ ജയം; പ്ലേ ഓഫില്‍ കടന്ന് ലഖ്‌നൗ

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയാണ് ലഖ്‌നൗ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചത്.

നിര്‍ണായക മത്സരത്തില്‍ സമചിത്തത വിടാതെ പൊരുതി ജയിച്ചു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്‍ സീസണ്‍ 16-ന്റെ പ്ലേ ഓഫില്‍ കടന്നു. ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒരു റണ്‍സിനാണ് അവര്‍ തോല്‍പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയാണ് ലഖ്‌നൗ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചത്.

ലഖ്‌നൗവിനു മുമ്പേ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പിച്ച മറ്റു രണ്ടു ടീമുകള്‍. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ്. മൂവര്‍ക്കും 14 പോയിന്റ് വീതമാണുള്ളത്.

മുംബൈയ്ക്കും ബാംഗ്ലൂരിനും നാളെയാണ് അവസാന മത്സരം. മുംബൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ബാംഗ്ലൂര്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയുമാണ് നേരിടുന്നത്. ഒരു ജയം മാത്രം മതി ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍. എന്നാല്‍ റണ്‍റേറ്റില്‍ പിന്നിലായ മുംബൈയ്ക്ക് വന്‍ ജയം കൂടിയേ തീരു. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാന് മുംബൈയുടെയും ബാംഗ്ലൂരിന്റെയും വന്‍തോല്‍വികള്‍ മാത്രമേ പ്രതീക്ഷയ്ക്കു വക നല്‍കൂ.

ഇന്നു ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത മികച്ച തുടക്കത്തിനു ശേഷമാണ് തകര്‍ന്നത്. ആറോവറില്‍ 61 റണ്‍സ് നേടിയ ശേഷം മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച അവരെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിങ്കു സിങ്ങാണ് ജയത്തിനരികെ എത്തിച്ചത്.

33 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 67 റണ്‍സ് നേടി റിങ്കു പുറത്താകാതെ നിന്നു. റിങ്കുവിനു പുറമേ 28 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 45 റണ്‍സ് നേടിയ ജേസണ്‍ റോയിയും 15 പന്തുകളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യര്‍ക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

ലഖ്‌നൗവിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവി ബിഷ്‌ണോയി, യാഷ് താക്കൂര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം എന്നിവരുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

നേരത്തെ ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ട ദിനത്തില്‍ രക്ഷകനായി അവതരിച്ച മധ്യനിര താരം നിക്കോളാസ് പൂരന്റെ മിന്നുന്ന ബാറ്റിങ്ങാണ് ലഖ്‌നൗവിനു തുണയായത്. 30 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 58 റണ്‍സ് നേടിയ പൂരനാണ് അവരുടെ ടോപ് സ്‌കോറര്‍.

പൂരനു പുറമേ 27 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 28 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്, 20 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 26 റണ്‍സ് നേടിയ പ്രേര് മങ്കാദ്, 21 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 25 റണ്‍സ് നേടിയ ആയുഷ് ബദോനി എന്നിവരാണ് ലഖ്‌നൗവിനായി ബാറ്റ് വീശിയത്.

ഓപ്പണര്‍ കരണ്‍ ശര്‍മ(3), ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(0), നായകന്‍ ക്രുണാല്‍ പാണ്ഡ്യ(9) എന്നിവര്‍ നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കു വേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വൈഭവ് അറോറ, ഷാര്‍ദ്ദൂല്‍ താക്കൂര്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

logo
The Fourth
www.thefourthnews.in