മൊഹ്‌സിന്‍ ഷോയില്‍ മുംബൈ മങ്ങി; പ്ലേ ഓഫിനരികെ ലഖ്‌നൗ

മൊഹ്‌സിന്‍ ഷോയില്‍ മുംബൈ മങ്ങി; പ്ലേ ഓഫിനരികെ ലഖ്‌നൗ

ജയത്തോടെ 15 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി ലഖ്‌നൗ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തു. 14 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തേക്കു വീണു.

അവസാന ഓവര്‍ ത്രില്ലറിലേക്കു നീണ്ട നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇന്നു കാണ്‍പൂരില്‍ നടന്ന മത്സരത്തില്‍ അഞ്ചു റണ്‍സിനായിരുന്നു അവരുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

അവസാന ഓവറില്‍ വെടിക്കെട്ട് വീരന്മാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കെ അവര്‍ക്ക് ജയിക്കാന്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച മൊഹ്‌സിന്‍ ഖാന്‍ വെറും അഞ്ചു റണ്‍സ് മാത്രം വിട്ടുനല്‍കി ലഖ്‌നൗവിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. ജയത്തോടെ 15 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി ലഖ്‌നൗ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തു. 14 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തേക്കു വീണു.

മികച്ച തുടക്കത്തിനു ശേഷമായിരുന്നു മുംബൈയുടെ തോല്‍വി. നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ ഇഷാന്‍ കിഷനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിന് മികച്ച അടിത്തറ നല്‍കിയിരുന്നു. എന്നാല്‍ 25 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറും സഹിതം 37 റണ്‍സ് നേടിയ രോഹിതും 39 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 59 റണ്‍സ് നേടിയ ഇഷാനും പുറത്തായ ശേഷം അവരുടെ മധ്യനിര തകരുകയായിരുന്നു.

സൂര്യകുമാര്‍ യാദവ്(7), നെഹാല്‍ വധേര(16), വിഷ്ണു വിനോദ്(16) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 19 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറും സഹിതം 32 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡ് മാത്രമാണ് പൊരുതിയത്. ബാറ്റിങ് നിരയില്‍ താഴേക്കിറക്കപ്പെട്ട ഗ്രീനിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ലഖ്‌നൗവിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് താക്കൂറും രവി ബിഷ്‌ണോയിയുമാണ് തിളങ്ങിയത്.

നേരത്തെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ലഖ്‌നൗവിന്റെ ഹീറോയായത്. 47 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 89 റണ്‍സുമായി സ്‌റ്റോയ്‌നിസ് പുറത്താകാതെ നിന്നു.

കാണ്‍പൂരിലെ ഏക്‌ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ദീപക് ഹൂഡ(5), ക്വിന്റണ്‍ ഡി കോക്ക്(16) വണ്‍ഡൗണ്‍ ആയി ഇറങ്ങിയ പ്രേരക് മങ്കാദ്(0) എന്നിവരെ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്നു അവര്‍.

എന്നാല്‍ പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നായകന്‍ ക്രുണാല്‍ പാണ്ഡ്യയും സ്‌റ്റോയ്‌നിസും ചേര്‍ന്ന് അവരെ കരകയറ്റുന്നതാണ് കണ്ടത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 42 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും സഹിതം 49 റണ്‍സ് എടുത്തു നില്‍ക്കെ ക്രുണാല്‍ പരുക്കിനെത്തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും ഒരറ്റത്ത് അക്ഷോഭ്യനായി നിന്ന സ്‌റ്റോയ്‌നിസ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ക്രുണാലിനു പകരക്കാരനായി എത്തിയ നിക്കോളാസ് പൂരനെ(8) കാഴ്ചക്കാരനാക്കി നിര്‍ത്തി സ്‌റ്റോയ്‌നിസ് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അവസാന നാലോവറില്‍ 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 48-ഉം പിറന്നത് സ്‌റ്റോയ്‌നിസിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 24 റണ്‍സാണ് സ്‌റ്റോയ്‌നിസ് അടിച്ചുകൂട്ടിയത്. ഈ ഓവറാണ് കളിയുടെ ഗതി തിരിച്ചതും. മുംബൈയ്ക്കു വേണ്ടി നാലേവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫാണ് തിളങ്ങിയത്. പീയുഷ് ചൗളയ്ക്കാണ് ഒരു വിക്കറ്റ്.

logo
The Fourth
www.thefourthnews.in