'ടീമിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ തേടി ഒരാൾ വിളിച്ചു': ബിസിസിഐ അഴിമതി വിഭാഗത്തെ അറിയിച്ച് സിറാജ്

'ടീമിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ തേടി ഒരാൾ വിളിച്ചു': ബിസിസിഐ അഴിമതി വിഭാഗത്തെ അറിയിച്ച് സിറാജ്

ബെറ്റിങിലൂടെ പണം നഷ്ടപ്പെട്ട ഇയാൾ ടീമിന്റെ ആഭ്യന്തര കാര്യങ്ങൾ അറിയാനായി സിറാജിനെ വിളിക്കുകയായിരുന്നു

ഐപിഎല്ലിനിടെ വാതുവയ്പുകാരനെന്ന് സംശയിക്കുന്ന ഒരാൾ തന്നെ സമീപിച്ചതായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജ്. ടീമിനകത്തെ വിവരങ്ങൾ ചോർത്തിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു അജ്ഞാതൻ വിളിച്ചത്. സിറാജ് ഉടന്‍ തന്നെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സിറാജിനെ സമീപിച്ചത് വാതുവയ്പ്പുകാരനല്ല എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന വിവരം.

2023 ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മാർച്ചിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കിടെയാണ് ഇയാൾ സിറാജിനെ സമീപിച്ചത്. ഹൈദരാബാദ് സ്വദേശിയായ ഒരു ഡ്രൈവറാണ് സിറാജിനെ സമീപിച്ചതെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. ''സിറാജിനെ സമീപിച്ചത് വാതുവയ്പ്പുകാരനല്ല. മത്സരങ്ങളിൽ ബെറ്റിങിന് അടിമപ്പെട്ട ഹൈദരാബാദിൽ നിന്നുള്ള ഒരു ‍ഡ്രൈവറാണ്. ഇത്തരത്തിൽ ബെറ്റിങിലൂടെ പണം നഷ്ടപ്പെട്ട ഇയാൾ ടീമിന്റെ ആഭ്യന്തര കാര്യങ്ങൾ അറിയാനായി സിറാജിനെ വിളിക്കുകയായിരുന്നു''- ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

താരം ഉടന്‍ അഴിമതി വിരുദ്ധ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇയാളെ പിടികൂടിയതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. സൈബർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

എസ് ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില, പിന്നെ സിഎസ്‌കെ ടീം പ്രിൻസിപ്പൽ ഗുരുനാഥ് മെയ്യപ്പൻ എന്നിവർ ഉൾപ്പെട്ട 2013 ലെ ഐപിഎൽ ഒത്തുകളി കേസിന് പിന്നാലെയാണ് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം ശക്തിപ്പെടുത്തിയത്. ഓരോ ടീമിന്റെയും നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥർ ടീമുകളുടെ ഹോട്ടലുകളിലുണ്ടാകും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in