നിർണായക മത്സരത്തില്‍ ടോസ് ചെന്നൈയ്ക്ക്, ജയം മാത്രം ലക്ഷ്യം; അഭിമാനപ്പോരാട്ടത്തിന് ഡല്‍ഹി
ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തില്‍ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് ജയിച്ച ക്യാപ്റ്റന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. പ്ലേ ഓഫ് ലക്ഷ്യമിട്ട് ഇറങ്ങുന്ന ചെന്നൈയ്ക്ക് ഡല്‍ഹിക്കെതിരെ ജയം നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുന്നത്. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളാണുള്ളത്, ലളിദ് യാദവ്, ചേതന്‍ സക്കറിയ എന്നിവര്‍ ടീമിലേക്ക് എത്തി.
കൊല്‍ക്കത്തയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. 13 മത്സരത്തിൽനിന്ന് 15 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ധോണിക്കും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കൊപ്പമാണെങ്കില്‍ ചെന്നൈയ്ക്ക് മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടി വരും. ലഖ്നൗ, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകളുടെ ജയം ചെന്നൈയെ അവസാന നാലില്‍നിന്ന് പുറത്താക്കും. അതിനാല്‍ ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ അവര്‍ക്കെതിരെ ജയിച്ചേ മതിയാകൂ. ഓപ്പണര്‍മാരുടെയും സ്പിന്നര്‍മാരുടെയും മികച്ച ഫോം ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
ചെന്നൈയുടെ സ്പിന്‍ ആക്രമണവും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാണിക്കുന്ന ഡല്‍ഹി സ്പിന്നേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുക
കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി അവരെ പ്ലേ ഓഫില്‍നിന്ന് പുറത്താക്കിയ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി അവസാന മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണറും സംഘവും ഇതിനോടകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായി. ചെന്നൈയുടെ സ്പിന്‍ ആക്രമണവും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാണിക്കുന്ന ഡല്‍ഹി സ്പിന്നേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുക. ഹോം ഗ്രൗണ്ടില്‍ മഴവില്‍ നിറമുള്ള ജേഴ്‌സിയണിഞ്ഞാണ് ഡല്‍ഹി പോരിനിറങ്ങുന്നത്. ആ ജേഴ്‌സിയില്‍ ഇതുവരെ അവര്‍ ഒരു മത്സരവും തോറ്റിട്ടില്ല. പഞ്ചാബിനെതിരെ 213 റണ്‍സടിച്ച ബാറ്റിംഗ് നിരയില്‍ പൃഥ്വി ഷായും ഫോമിലായിക്കഴിഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്സ് ഇലവന്‍: റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ
ഡല്‍ഹി ക്യാപിറ്റല്‍സ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, യാഷ് ദുല്‍, ഫില്‍ സാള്‍ട്ട് , റിലീ റോസോ, അമന്‍ ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.