ഫൈനലില്‍ വീണ്ടും മഴക്കളി; ആശങ്കയില്‍ ചെന്നൈ ആരാധകര്‍

ഫൈനലില്‍ വീണ്ടും മഴക്കളി; ആശങ്കയില്‍ ചെന്നൈ ആരാധകര്‍

ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മഴ ശമിച്ച് ഗ്രൗണ്ട് വീണ്ടും മത്സരത്തിന് അനുയോജ്യമാക്കിയെടുക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരും. അതുവരെ ഓവറുകള്‍ വെട്ടിച്ചുരുക്കില്ല.

അഞ്ചാം കിരീട നേട്ടത്തോടെ സീസണ്‍ അവസാനിപ്പിക്കാമെന്ന 'തല'യുടെ മോഹങ്ങള്‍ മഴയിലൊലിക്കുമോ? ഫൈനലില്‍ വീണ്ടും മഴയുടെ ഇടപെടല്‍ ഉണ്ടായതോടെ തുടര്‍ച്ചയായ രണ്ടാം ദിനവും കലാശക്കളി നിര്‍ത്തിവച്ചു. ഇന്നലെ മഴയെത്തുടര്‍ന്ന് ഒരോവര്‍ പോലും എറിയാനാകാതെ മത്സരം ഉപേക്ഷിച്ചതോടെയാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മത്സരം നീട്ടി വച്ചത്.

ഇന്ന് ആദ്യം മഴമാറി നിന്നപ്പോള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ചെന്നൈ മൂന്നു പന്ത് നേരിട്ടപ്പോഴേക്കും മഴ വീണ്ടും കളി മുടക്കുകയായിരുന്നു. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മഴ ശമിച്ച് ഗ്രൗണ്ട് വീണ്ടും മത്സരത്തിന് അനുയോജ്യമാക്കിയെടുക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരും. അതുവരെ ഓവറുകള്‍ വെട്ടിച്ചുരുക്കില്ല.

അഞ്ചാം കിരീടത്തിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമിടയില്‍ 215 റണ്‍സിന്റെ ദൂരമാണുള്ളത്. കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ 20 ഓവറുകളും. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരം സായ് സുദര്‍ശന്റെയും ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയുടെയും മിന്നുന്ന ബാറ്റിങ്ങാണ് നിലവിലെ ജേതാക്കള്‍ക്ക് കരുത്തായത്.

സുദര്‍ശന്‍ 47 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 96 റണ്‍സ് നേടി ടോപ് സ്‌കോററായി. സാഹ 39 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇവര്‍ക്കു പുറമേ 20 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, 12 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 21 റണ്‍സ് നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍.

ചെന്നൈയ്ക്കു വേണ്ടി നാലോവറില്‍ 44 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മതീഷ പതിരണയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ തങ്ങളുടേതായ സംഭാവന നല്‍കി.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗില്ലും സാഹയും ചേര്‍ന്നു മികച്ച തുടക്കമാണ് ഗുജറാത്തിന് സമ്മാനിച്ചത്. ഏഴോവറില്‍ 67 റണ്‍സ് നേടിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മികച്ച ഫോമിലുള്ള ഗില്ലിനെ ജഡേജയുടെ പന്തില്‍ മിന്നല്‍ സ്റ്റംപിങ് നടത്തി പുറത്താക്കിയ ധോണി ബ്രേക്ക് ത്രൂ നേടി.

എന്നാല്‍ ഗില്ലിനു പകരമെത്തിയ സുദര്‍ശന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതോടെ ചെന്നൈയുടെ പിടി അയയുകയായിരുന്നു. ആദ്യ സാഹയ്‌ക്കൊപ്പം 64 റണ്‍സിന്റെയും പിന്നീട് നായകന്‍ പാണ്ഡ്യയ്‌ക്കൊപ്പം 81 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ സുദര്‍ശനാണ് ടീമിനെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

logo
The Fourth
www.thefourthnews.in