മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്

എറിഞ്ഞെടുത്ത ചരിത്രനേട്ടം; ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമനായി സിറാജ്

ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്‍ ആറാം സ്ഥാനത്തെത്തി. വിരാട് കോഹ്ലിയെ പിന്തള്ളിയാണ് ഗില്ലിന്റെ നേട്ടം

ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനെയും ഓസ്‌ട്രേലിയന്‍ സീമര്‍ ജോഷ് ഹേസല്‍വുഡിനെയും മറികടന്നാണ് സിറാജ് ആദ്യമായി ഈ നേട്ടം കരസ്ഥമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ സിറാജിന്റെ അതിവേഗമുള്ള വളര്‍ച്ചയുടെ തെളിവാണ് ഇത്. 729 പോയിന്റുമായാണ് സിറാജ് ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമനായത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ജോഷ് ഹേസല്‍വുഡാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഒരു കൊല്ലത്തോളമായി മികച്ച ഫോമിലാണ് സിറാജ്. ഈ മാസം ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനുമെതിരെ ഹോംഗ്രൗണ്ടില്‍ നടന്ന ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതില്‍ സിറാജിന്റെ പ്രകടനം ഏറെ നിര്‍ണായകമായി. ഇന്ത്യന്‍ ബൗളിങ് കോച്ച് പരാസ് മാംബ്രെയുടെ നിര്‍ദേശങ്ങളും സിറാജിന്റെ കഴിവിന് മൂര്‍ച്ച കൂട്ടി. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയുടെ ഉദ്ഘാടന മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടവും സിറാജ് സ്വന്തമാക്കി. കഠിനമായ പരിശീലനങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ് തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും വെല്ലുവിളികളും സിറാജ് മറികടന്നത്. ഇന്ത്യന്‍ സഹപേസര്‍ മുഹമ്മദ് ഷമിയും റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 32-ാമതാണ് ഷമി.

ശുഭ്മാന്‍ ഗില്‍
ശുഭ്മാന്‍ ഗില്‍

ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം 898 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ മൂന്ന് താരങ്ങളാണ് റാങ്കിങ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡിനെതിരെ സ്വന്തം തട്ടകത്തില്‍ അടിച്ചെടുത്ത ഇരട്ട സെഞ്ചുറിയുടെയും സെഞ്ചുറിയുടെയും തിളക്കത്തോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ പട്ടികയില്‍ 26-ാമനായിരുന്നു ശുഭ്മാന്‍ ഗില്‍. വിരാട് കോഹ്ലിയെ പിന്തള്ളിയാണ് ഗില്ലിന്റെ നേട്ടം. ഇന്‍ഡോറില്‍ കിവീസിനെതിരായ അതിവേഗ സെഞ്ചുറിയോടെ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി.

logo
The Fourth
www.thefourthnews.in