ദോഹ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്കു സ്വര്‍ണം

ദോഹ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്കു സ്വര്‍ണം

മലയാളി ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോളായിരുന്നു ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ എല്‍ദോസ് പോളിന് പക്ഷേ 10-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.

2023 അത്‌ലറ്റിക്‌സ് സീസണില്‍ മികച്ച തുടക്കവുമായി ഇന്ത്യന്‍ ജാവലിന്‍ സെന്‍സേഷന്‍ നീരജ് ചോപ്ര. സീസണിലെ ആദ്യ ഡയമണ്ട് ലീഗ് പോരാട്ടമായ ദോഹ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടി. ഇന്നു രാത്രി നടന്ന മത്സരത്തില്‍ 88.67 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് പൊന്നണിഞ്ഞത്.

നിലവിലെ ഒളിമ്പിക് സ്വര്‍ണ ജേതാവും ഡയമണ്ട് ലീഗ് ചാമ്പ്യനുമായ നീരജ് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. 88.63 മീറ്റര്‍ കണ്ടെത്തിയ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് ചെക്ക് റിപ്പബ്‌ളിക്കിന്റെ യാക്കൂബ് വദ്‌ലെഷ് വെള്ളിയും 85.88 മീറ്റര്‍ കണ്ടെത്തിയ ലോക ചാമ്പ്യന്‍ ആന്‍േഡഴ്‌സണ്‍ പീറ്റേഴ്‌സ് വെള്ളിയും വെങ്കലവും കരസ്ഥമാക്കി.

ആദ്യ ശ്രമത്തില്‍ തന്നെ 88 മീറ്റര്‍ കടന്ന് സ്വര്‍ണമുറപ്പിച്ച നീരജ് പിന്നീട് അഞ്ചു തവണ ശ്രമിച്ചെങ്കിലും ഈ ദൂരം മെച്ചപ്പെടുത്താനായില്ല. യഥാക്രമം 86.04, 85.47, 84.37, ഫൗള്‍, 86.52 മീറ്റര്‍ എന്നിങ്ങനെയായിരുന്നു നീരജിന്റെ പിന്നീടുള്ള അഞ്ച് ശ്രമങ്ങളുടെ ഫലം.

നീരജിനു പുറമേ ദോഹ ഡയമണ്ട് ലീഗില്‍ ഇന്ന് മലയാളി ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോളായിരുന്നു ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ എല്‍ദോസ് പോളിന് പക്ഷേ 10-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. തന്റെ ആദ്യ ശ്രമത്തില്‍ കുറിച്ച 15.84 മീറ്ററാണ് എല്‍ദോസിന്റെ മികച്ച ദൂരം.

logo
The Fourth
www.thefourthnews.in