കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ്‌ ശ്രീനിജൻ എംഎൽഎ, വാടക നല്‍കിയില്ലെന്ന് വാദം; തള്ളി സ്പോര്‍ട്സ്  കൗൺസിൽ

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ്‌ ശ്രീനിജൻ എംഎൽഎ, വാടക നല്‍കിയില്ലെന്ന് വാദം; തള്ളി സ്പോര്‍ട്സ് കൗൺസിൽ

എം എൽ എയുടെ വാദം തള്ളി സ്പോർട്സ് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ യു ഷറഫലി

സ്പോർട്സ് കൗൺസിലിന് വാടക ലഭിച്ചില്ലെന്ന് ആരോപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടത്താനിരുന്ന അണ്ടർ 17 വിഭാഗത്തിലെ സെലക്ഷൻ ട്രയൽസ് തടഞ്ഞ കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജന്റെ നടപടി വിവാദത്തില്‍. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ പി വി ശ്രീനിജൻ സെലക്ഷൻ നടക്കേണ്ടിയിരുന്ന പനമ്പിള്ളി നഗറിലെ സ്കൂൾ ഗ്രൗണ്ട് താഴിട്ട് പൂട്ടുകയായിരുന്നു.

സെലക്ഷൻ നടത്താൻ തീരുമാനിച്ചിരുന്ന കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ നൂറിലധികം കുട്ടികൾ രാവിലെ മുതൽ ഗ്രൗണ്ടിൽ പ്രവേശിക്കാനാവാതെ വലഞ്ഞു. സംഭവം വാര്‍ത്തയായതോടെ കായിക മന്ത്രി വി അബ്‌ദുറഹിമാൻ വിഷയത്തില്‍ ഇടപെട്ട് ഗേറ്റ് തുറന്ന് കൊടുക്കുകയും ചെയ്തു. ഇതോടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്കൂളിന്റെ ഗേറ്റ് തുറന്നു. ബ്ലാസ്റ്റേഴ്സ് ഓഫീഷ്യല്‍സും പോലീസും സ്കൂള്‍ മൈതാനത്തെത്തി.

സെലക്ഷൻ നടത്താൻ തീരുമാനിച്ചിരുന്ന കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ നൂറിലധികം കുട്ടികൾ രാവിലെ മുതൽ ഗ്രൗണ്ടിൽ പ്രവേശിക്കാനാവാതെ വലഞ്ഞു

സെലക്ഷൻ ട്രയൽസിനായി മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്നും സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട എട്ട് മാസത്തെ വാടക ലഭിച്ചില്ലെന്നുമായിരുന്നു എംഎൽഎയുടെ വാദം. എന്നാൽ കഴിഞ്ഞ എട്ടുമാസത്തെ വാടകയിനത്തിൽ 8 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന എം എൽ എ യുടെ വാദം സ്പോർട്സ് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ യു ഷറഫലി തള്ളി. ബ്ലാസ്റ്റേഴ്സിന് സ്പോർട്സ് കൗൺസിലുമായി കൃത്യമായ കരാറുണ്ടെന്നും വാടക കുടിശിക വരുത്താതെ അടച്ചിട്ടുണ്ടെന്നും ഷറഫലി പ്രതികരിച്ചു.

സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് രാവിലെ പനമ്പിള്ളി സ്കൂളിലേക്ക് എത്തിയത്. ഇവരും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേരാണ് എറണാകുളത്തെത്തിയിരുന്നു. നാളുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻനിര ടീമടക്കം പരിശീലനം നടത്തി വരുന്നത് ഇതേ ഗ്രൗണ്ടിലാണ്.

logo
The Fourth
www.thefourthnews.in