ജർമനി കരഞ്ഞപ്പോൾ ചിരിച്ചത് ഇംഗ്ലീഷ് ആരാധകർ

ജർമനി കരഞ്ഞപ്പോൾ ചിരിച്ചത് ഇംഗ്ലീഷ് ആരാധകർ

ജപ്പാന്റെ വിവാദമായ ഗോള്‍ കാലത്തിന്റെ പ്രതികാരമാണെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ വാദം

സ്‌പെയിനെതിരെ ജപ്പാന്റെ ജയം ജര്‍മനിക്ക് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വാതിലാണ് തുറന്നുകൊടുത്തത്. ജപ്പാനോട് സ്‌പെയിന്‍ 2-1ന് കീഴടങ്ങിയപ്പോള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്താകുകായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച ജപ്പാന്റെ ആ ഗോള്‍ കാലത്തിന്റെ പ്രതികാരമാണെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ വാദം.

2010 ലോകകപ്പിലാണ് ആ പ്രേതഗോള്‍ പിറന്നത്. ഇംഗ്ലണ്ടിനെ ജര്‍മനി പരാജയപ്പെടുത്തി ലോകകപ്പില്‍ നിന്ന് പുറത്താക്കിയ മത്സരം. മത്സരത്തിന്റെ 38ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലംപാർഡിന്റെ ഷോട്ട് ഗോള്‍ലൈന്‍ കടന്നെങ്കിലും മാച്ച് റഫറി ഗോള്‍ അനുവദിച്ചില്ല. അമ്പരപ്പോടെയാണ് ആരാധകര്‍ റഫറിയുടെ ആ തീരുമാനത്തെ സ്വീകരിച്ചത്. അര്‍ഹിച്ച ഗോള്‍ ലഭിക്കാതെ പോയതിന്റെ നിരാശയില്‍ ഫ്രാങ്ക് ലംപാർഡും ഇംഗ്ലണ്ട് ടീമും അന്ന് തലതാഴ്ത്തി മടങ്ങി.

ഗോള്‍ നിഷേധിച്ച  ഫ്രാങ്ക് ലമ്പാഡിന്റെ ഷോട്ട്
ഗോള്‍ നിഷേധിച്ച ഫ്രാങ്ക് ലമ്പാഡിന്റെ ഷോട്ട്

ഇന്നലെ നടന്ന ജപ്പാന്‍- സ്‌പെയിന്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സ്പാനിഷ് പോസ്റ്റിനു കുറുകെ ജാപ്പനീസ് താരം റിറ്റ്സു ഡൊവാന്‍ നല്‍കിയ പാസ് നിരങ്ങിയെത്തിയ സഹതാരം ആവോ ടനാക വലയിലേക്കു തട്ടിയിടുകയായിരുന്നു. ബോക്സിലേക്കു പാസ് നല്‍കുന്നതിനു മുമ്പ് പന്ത് ലൈനിനു പുറത്തുപോയെന്ന് ദക്ഷിണാഫ്രിക്കന്‍ റഫറി വിക്ടര്‍ ഗോമസും സ്‌പെയിന്‍ ആരാധരും സംശയിച്ചു. എന്നാൽ പന്ത് പുറത്തായില്ലന്നായിരുന്നു പിന്നീട് വിധിച്ചത്. വാറിന്റെ സഹായം തേടിയ ശേഷം ഷോട്ട് ഗോളാണെന്ന് റഫറി വ്യക്തമാക്കി. ഒറ്റനോട്ടത്തില്‍ പന്ത് വര കടന്നോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് വാര്‍ റഫറിമാര്‍ ഗോള്‍ അനുവദിച്ചുകൊണ്ടു പറഞ്ഞത്.

ജപ്പാനോട് തോല്‍വിയറിഞ്ഞത് സ്‌പെയിനാണെങ്കിലും ആ ഗോള്‍ 2022 ലോകകപ്പില്‍ ജര്‍മനിയുടെ യാത്ര അവസാനിപ്പിച്ചു. അങ്ങനെ പ്രേതഗോളിന്റെ രുചി ജര്‍മനിയുമറിഞ്ഞു. കാലം കണക്കുതീര്‍ത്തപോലൊരു വിധി. കാലം കാത്തുവെച്ച ഈ തോല്‍വിയുടെ വേദന ജര്‍മനി അര്‍ഹിക്കുന്നുണ്ടെന്നും വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാങ്ക് ലംപാർഡിന് നീതി ലഭിച്ചുവെന്നുമാണ് ഇംഗ്ലണ്ട് ആരാധകരുടെ പക്ഷം.

logo
The Fourth
www.thefourthnews.in