ജയ്ന്റ് കില്ലറായി ജപ്പാന്‍ നോക്കൗട്ടില്‍; തോറ്റുകയറി സ്‌പെയിനും

ജയ്ന്റ് കില്ലറായി ജപ്പാന്‍ നോക്കൗട്ടില്‍; തോറ്റുകയറി സ്‌പെയിനും

ഖത്തര്‍ ലോകകപ്പില്‍ ജപ്പാന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് അവര്‍ ഇന്നും പുറത്തെടുത്തത്.

ഏഷ്യന്‍ വന്‍കരയുടെ മുഴുവന്‍ പ്രാര്‍ഥനകളുമായി കളത്തിലിറങ്ങിയ ജപ്പാന്‍ പ്രതീക്ഷ തെറ്റിച്ചില്ല. ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തിലെ ആരാധകക്കടലിനു നടുവില്‍ സ്പാനിഷ് അര്‍മഡയെ മുക്കി ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്കു മാര്‍ച്ച് ചെയ്തു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിനെതിരേ ഏഷ്യന്‍ ടീമിന്റെ രാജകീയ ജയം. ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമിന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് അവര്‍ ഇന്നും പുറത്തെടുത്തത്.

ആദ്യന്തം ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചായിരുന്നു ജപ്പാന്‍ മുന്നേറിയത്. 11-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയിലൂടെ മുന്നിലെത്തിയ സ്പാനിഷുകാര്‍ക്ക് 48-ാം മിനിറ്റില്‍ റിറ്റ്‌സു ഡൊവാനും 52-ാം മിനിറ്റില്‍ ആവോ ടനാകയുമാണ് മറുപടി നല്‍കിയത്.

ജപ്പാന് നിര്‍ണായകമായ മത്സരത്തില്‍ സ്പാനിഷ് ആധിപത്യമാണ് തുടക്കത്തില്‍ കണ്ടത്. കിക്കോഫ് മുതല്‍ ആക്രമിച്ചു കളിച്ച സ്പാനിഷ് നിര 11-ാം മിനിറ്റില്‍ തന്നെ ലീഡ് നേടി. ജപ്പാന്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ സ്പാനിഷ് നിരയില്‍ നിന്ന് പന്ത് തട്ടിയകറ്റിയ പ്രതിരോധ താരങ്ങള്‍ക്കു പിഴച്ചു. പന്ത പിടിച്ചെടുത്ത സെസാര്‍ അസ്പിലിക്വേറ്റ ബോക്‌സിനുള്ളിലേക്കു നല്‍കിയ അളന്നുതൂക്കിയ ക്രോസില്‍ തലവച്ച മൊറാട്ടയ്ക്കു പിഴച്ചില്ല. സ്‌കോര്‍ 1-1.

ലീഡ് വഴങ്ങിയതോടെ ജപ്പാന്‍ ഉണര്‍ന്നു കളിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെ പന്തു തട്ടിയ സ്‌പെയിന്‍ പഴുതൊന്നും അനുവദിച്ചില്ല. ആദ്യ പകുതി ഇതേ സ്‌കോര്‍ അവസാനിച്ച ശേഷം രണ്ടാം പകുതിയില്‍ യൂറോപ്യന്‍ ടീമിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ജപ്പാന്‍ പുറത്തെടുത്തത്.

സ്‌പെയിന്റെ പതിഞ്ഞ താളത്തിലുള്ള പാസിങ് ഗെയിമിനെ രണ്ടാം പകുതിയില്‍ ചടുല നീക്കങ്ങളിലൂടെയാണ് ജപ്പാന്‍ പൊളിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ക്ക് അതിനു പ്രതിഫലവും ലഭിച്ചു. സ്പാനിഷ് പ്രതിരോധ താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്നു പന്ത് പിടിച്ചെടുത്ത റിറ്റ്‌സു ഡൊവാന്‍ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു.

ഒപ്പമെത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ജപ്പാന്‍ സമനില ഗോളിന്റെ ആരവം അടങ്ങും മുമ്പേ ലീഡും നേടി. രണ്ടാം ഗോളും റിറ്റ്‌സു ഡൊവാന്റെ നീക്കത്തില്‍ നിന്നായിരുന്നു. സ്പാനിഷ് പോസ്റ്റിനു കുറുകെ ഡൊവാന്‍ നല്‍കിയ പാസ് നിരങ്ങിയെത്തിയ ആവോ ടനാക വലയിലേക്കു തട്ടിയിടുകയായിരുന്നു. ബോക്‌സിലേക്കു പാസ് നല്‍കുന്നതിനു മുമ്പ് ഡൊവാന്റെ കാലില്‍ നിന്ന് പന്ത് ലൈനിനു പുറത്തുപോയെന്ന സംശയത്തില്‍ റഫറി ആദ്യം ഗോള്‍ അനുവദിച്ചില്ല. പിന്നീട് വാര്‍ പരിശോധിച്ചായിരുന്നു ഗോള്‍ നല്‍കിയത്.

അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയ ശേഷം സ്പാനിഷ് ടീം കൂടുതല്‍ കെട്ടുറപ്പോടെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഇളകാതെ പിടിച്ചു നിന്ന ജാപ്പനീസ്‌ പ്രതിരോധനിര ഐതിഹാസിക ജയം ഉറപ്പുവരുത്തി.

logo
The Fourth
www.thefourthnews.in