ലെവൻഡോവ്സ്കിയിൽ പ്രതീക്ഷവെച്ച് പോളണ്ട്; തടയാൻ മെക്സിക്കൻ തിരമാല

ലെവൻഡോവ്സ്കിയിൽ പ്രതീക്ഷവെച്ച് പോളണ്ട്; തടയാൻ മെക്സിക്കൻ തിരമാല

ഇന്ത്യൻ സമയം രാത്രം 9.30 നാണ് മത്സരം

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ മെക്സിക്കോ ഇന്ന് പോളണ്ടിനെ നേരിടും. ഇന്ത്യ സമയം രാത്രി 9.30 ന് റാസ് അബു അബൗദ് സ്റ്റേഡിയത്തിലാണ് മത്സരം. കോണ്‍കാകാഫ് യോഗ്യതയില്‍ രണ്ടാമതായി ഖത്തറിലെത്തിയ മെക്‌സികോയും പ്ലേ ഓഫ് കടന്ന് എത്തിയ പോളണ്ടും ഏറെക്കുറെ തുല്യശക്തികളാണ്. അര്‍ജന്‌റീന ഉള്‍പ്പെട്ട ഗ്രൂപ്പില്‍ രണ്ടാം റൗണ്ട് പ്രതീക്ഷ സജീവമാകാന്‍ ഇന്ന് ജയം അനിവാര്യം.

തുടര്‍ച്ചയായ എട്ടാം ലോകകപ്പിനെത്തുന്ന മെക്സിക്കോ 1994 പ്രീക്വാര്‍ട്ടറിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ അതിനപ്പുറം മുന്നേറാന്‍ അവര്‍ക്ക് സാധിക്കാറില്ല.ഈ പതിവ് മാറ്റാനാണ് ജെറാര്‍ഡ് മാര്‍ട്ടീനോയുടെ സംഘം ഇത്തവണ എത്തുന്നത്. റൗള്‍ ജിമെനെസിനും മിഡ്ഫീല്‍ഡര്‍ ജീസസ് കൊറോണയുടെയും പരിക്കേറ്റ് ടീമിന് തിരിച്ചടിയാണ്. 37 കാരനായ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോവയും ഫോര്‍വേഡ് വിങ് ഹിര്‍വിങ് ലൊസാനോയും ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

നായകന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ കരുത്തിലാണ് പോളണ്ട് ലോകകപ്പിലേക്കെത്തുന്നത്. 34 കാരനായ ലെവഡോവ്‌സ്‌കിക്ക് ലോകകപ്പ് വേദിയില്‍ മാറ്റ് തെളിയിക്കാനുള്ള അവസാന അവസരമാകും ഇത്തവണത്തേത്. പോളണ്ടിന്റെ വിജയത്തില്‍ നിര്‍ണാക പങ്ക് വഹിച്ചിട്ടുള്ള ലെവന്‍ഡോവസ്‌കി തന്നെയാണ് യോഗ്യതാ മത്സരങ്ങളില്‍ 9ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ഇതുവരെ ലോകകപ്പില്‍ ഗോളുകളൊന്നും നേടാനാകാത്ത ലെവന്‍ഡോവ്‌സ്‌കിയില്‍ തന്നെയാണ് കോച്ച് ചെസ്ലാവ് മിച്‌നിവിച്ച്‌സന്റെയും പോളണ്ട് ആരാധകരുടെയും പ്രതീക്ഷ. 1974 ലും 82 ലും ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ പോളണ്ട് 1986 ന് ശേഷം നോക്ക്ഔട്ട് റൗണ്ടിലെത്തിയിട്ടില്ല. 2010 ലും 2014 ലും യോഗ്യത പോലും നേടിയില്ല. ഇത്തവണ ചരിത്രം തിരുത്താനൊരുങ്ങുകയാണ് ചെസ്ലാ മിഷ്നിവിക്സിന്റെ സംഘം.

logo
The Fourth
www.thefourthnews.in