'വാര്‍' വീണ്ടും തോറ്റു; വിവാദ വലയില്‍ ജപ്പാന്റെ വിജയഗോള്‍

'വാര്‍' വീണ്ടും തോറ്റു; വിവാദ വലയില്‍ ജപ്പാന്റെ വിജയഗോള്‍

സംശയം മത്സരം നിയന്ത്രിച്ച ദക്ഷിണാഫ്രിക്കന്‍ റഫറി വിക്ടര്‍ ഗോമസിനുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ആദ്യം ഗോള്‍ അനുവദിച്ചിരുന്നില്ല.

ഖത്തര്‍ ലോകകപ്പില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ അവസാനത്തോടടുക്കുമ്പോള്‍ വീഡിയോ അസിസ്റ്റിങ് റഫറിയിങ്(വാര്‍) വലിയ വലിയ വിമര്‍ശനങ്ങള്‍ക്കു തുടരെ വിധേയമാകുകയാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ നടന്ന സ്‌പെയിന്‍-ജപ്പാന്‍ മത്സരത്തില്‍ ജപ്പാന്റെ രണ്ടാം ഗോള്‍ അനുവദിച്ച 'വാര്‍' തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. നാലു തവണ ജേതാക്കളായ ജര്‍മനിയെ ഇത്തവണത്തെ ലോകകപ്പ് ആദ്യ റൗണ്ടില്‍ നിന്ന് നേരെ നാട്ടിലേക്ക് തിരിച്ചയച്ച ഗോളായിരുന്നു അത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ സ്പാനിഷ് പോസ്റ്റിനു കുറുകെ ജാപ്പനീസ് താരം റിറ്റ്‌സു ഡൊവാന്‍ നല്‍കിയ പാസ് നിരങ്ങിയെത്തിയ സഹതാരം ആവോ ടനാക വലയിലേക്കു തട്ടിയിടുകയായിരുന്നു. ബോക്‌സിലേക്കു പാസ് നല്‍കുന്നതിനു മുമ്പ് ഡൊവാന്റെ കാലില്‍ നിന്ന് പന്ത് ലൈനിനു പുറത്തുപോയെന്നാണ് ജര്‍മന്‍ ആരാധകരും സ്‌പെയിന്‍ ആരാധകരും ചൂണ്ടിക്കാട്ടുന്നതും വിമര്‍ശിക്കുന്നതും.

ഇതേ സംശയം മത്സരം നിയന്ത്രിച്ച ദക്ഷിണാഫ്രിക്കന്‍ റഫറി വിക്ടര്‍ ഗോമസിനുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ആദ്യം ഗോള്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് വാറിന്റെ സഹായം തേടിയത്. ഏറെ സമയം എടുത്ത് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വാര്‍ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. അമ്പരപ്പോടെയാണ് കാണികള്‍ ആ തീരുമാനത്തെ സ്വീകരിച്ചത്.

കാരണം വാര്‍ പരിശോധനയുടെ ഇടവേളയില്‍ തുടരെ കാട്ടിയ ദൃശ്യങ്ങളിലും റീപ്ലേകളിലും പന്ത് ലൈന്‍ കടന്ന് പുറത്തേക്കു പോയത് വ്യക്തമായും കാണാമായിരുന്നു. എന്നാല്‍ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വാര്‍ റഫറിമാര്‍ ഗോള്‍ അനുവദിക്കുകയായിരുന്നു.

ഗോള്‍ അനുവദിക്കാനുള്ള കാരണം?

ഒറ്റനോട്ടത്തില്‍ പന്ത് വര കടന്നോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് വാര്‍ റഫറിമാര്‍ ഗോള്‍ അനുവദിച്ചുകൊണ്ടു പറയുന്ന കാരണം. ''ടെലിവിഷന്‍ റീപ്ലേകളില്‍ പന്ത് ഗോള്‍ വര കടന്നെന്നു തോന്നിപ്പിക്കുന്നു. എന്നാല്‍ അത് ഒരൊറ്റ ആംഗിളില്‍ നിന്നുള്ള ദൃശ്യം മാത്രമാണ്. മറ്റ് ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ പന്ത് വര കടന്നോ ഇല്ലയോ എന്നു വ്യക്താകുന്നില്ല. അതിനാല്‍ പന്ത മുഴുവനായും വര കടന്നുവെന്നു പറയാനാകില്ല''- എന്നാണ് ഔദ്യോഗിക വിശദീകരണം.

ചിത്രങ്ങള്‍ പറയുന്ന കഥ

വിവാദ സംഭവത്തിന്റെ പല ആംഗിളില്‍ നിന്നുള്ള ചിത്രങ്ങള്‍ പരിശോധിക്കുമ്പോഴും ഈ ആശയക്കുഴപ്പം കാണാനാകും. വശങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ പന്ത് വര കടന്നതായി കാണാമെങ്കില്‍ മുകളില്‍ നിന്നുള്ള ദൃശ്യത്തില്‍ പന്ത് മുഴുവനായും വര കടന്നില്ലെന്നാണ് വ്യക്തമാകുന്നത്. പന്തിന്റെ ആകൃതിയാണ് ഈ ആശയക്കുഴപ്പത്തിനു കാരണം. ഈ കാരണവും ആശയക്കുഴപ്പവും ചൂണ്ടിക്കാട്ടിയാണ് പന്ത വര കടന്നു പുറത്തുപോയെന്നു പറയാനാകില്ലെന്ന നിഗമനത്തില്‍ ഔദ്യോഗിക വൃത്തങ്ങള്‍ എത്തിയത്.

logo
The Fourth
www.thefourthnews.in